തിരുവനന്തപുരം: അശാസ്ത്രീയ ലോക്ഡൗൺ നിയന്ത്രണങ്ങൾ ജനങ്ങളെ ആത്മഹത്യയിലേക്കു തള്ളിവിട്ടിരിക്കുകയാണെന്നു പ്രതിപക്ഷം. ബാങ്കുകൾ പതിനായിരക്കണക്കിനു റിക്കവറി നോട്ടിസുകളാണ് അയച്ചിരിക്കുന്നതെന്നും ഇതു നിർത്തിവയ്ക്കാൻ സർക്കാർ ഉടൻ ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിയമസഭയിൽ ആവശ്യപ്പെട്ടു.
കോട്ടയത്ത് ഇരട്ട സഹോദരങ്ങളായ നസീർ ഖാന്റേയും നിസാർ ഖാന്റേയും ആത്മഹത്യ ബാങ്കിന്റെ ജപ്തി ഭീഷണി കാരണമാണെന്ന് അടിയന്തരപ്രമേയ നോട്ടിസിലൂടെ വിഷയം ഉന്നയിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. എന്നാൽ, സർഫാസി നിയമപ്രകാരം നോട്ടിസ് നൽകിയെങ്കിലും ബാങ്ക് ജപ്തി നടപടികൾ ആരംഭിച്ചില്ലായിരുന്നെന്നും മരണത്തിൽ ബാങ്കിന്റെ പങ്ക് അന്വേഷിക്കുമെന്നും സഹകരണ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.