ജൂലൈ 15 മുതൽ ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്ക് അതിർത്തി തുറക്കുമെന്ന് മാലദ്വീപ് പ്രഖ്യാപിച്ചു. പ്രസിഡൻറ് മുഹമ്മദ് സോളിഹ് ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ജൂലൈ 1-15 വരെ സ്ഥിതിഗതികൾ അവലോകനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ യാത്രക്കാരും (പുറപ്പെടും മുമ്പ്) 24 മണിക്കൂർ മുമ്പ് മാലദ്വീപ് ഇമിഗ്രേഷൻ പോർട്ടലിൽ ഹെൽത്ത് ഡിക്ലറേഷൻ ഫോം സമർപ്പിക്കണമെന്നും, യാത്രക്കാർ എല്ലാരും പുറപ്പെടും മുമ്പ് 96 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ് നെഗറ്റീവ് പി.സി.ആർ. പരിശോധനാ ഫലം കയ്യിൽ കരുതണമെന്നും അധികൃതർ അറിയിച്ചു.
വിദേശയാത്രയ്ക്കായി കാത്തിരിക്കുന്ന ഇന്ത്യക്കാർക്ക് ഇത് വലിയ ആശ്വാസമാണ്. നെഗറ്റീവ് ആർടി-പിസിആർ പരിശോധന നടത്തുകയെന്നത് മാത്രമാണ് മുൻവ്യവസ്ഥയെന്ന് ടൂറിസം മന്ത്രാലയം ട്വീറ്റിൽ പറഞ്ഞു.
കൊവിഡ് രണ്ടാം തരംഗം പടർന്ന് പിടിച്ച സാഹചര്യത്തിൽ 2021 മെയ് മാസത്തിലായിരുന്നു ദക്ഷിണേഷ്യയിൽ നിന്നുള്ള യാത്രക്കാർക്ക് മാലദ്വീപ് വിലക്ക് ഏർപ്പെടുത്തിയിരിന്നത്. മാലിദ്വീപിന്റെ സമ്പദ്‌വ്യവസ്ഥ ടൂറിസത്തെ വളരെയധികം ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ കൊവിഡ് വ്യാപനം മൂലം കടുത്ത സാമ്പത്തിക ആഘാതമാണ് മാലദ്വീപ് അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ നേരിട്ടത്.