സിനിമകളില്‍ ബ്ലര്‍ ചെയ്‍ത് കാണിക്കുന്നതിനെതിരെ സെൻസര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ നടപടി എടുക്കുന്നുവെന്ന് പരാതിപ്പെട്ട് മലയാളി സംവിധായകര്‍. സൗന്ദരാത്മകമായും സാങ്കേതികപരമായും നമ്മള്‍ പരക്കേ ഉപയോഗിച്ചു വരുന്ന ബ്ലര്‍ (ദൃശ്യങ്ങലെ മങ്ങലോടെ കാണിക്കുക) എന്ന സിനിമയുടെ എഡിറ്റിംഗ് ഭാഷാ പ്രയോഗത്തെ പൂര്‍ണമായും തള്ളിക്കളയുന്ന ഒരു തീരുമാനം ഔദ്യോഗികമായ അറിയിപ്പില്ലാതെ സെൻസര്‍ ബോര്‍ഡ് കൈക്കൊള്ളുന്നുവെന്നാണ് പരാതി. ഇതില്‍ ആവശ്യമായ ജാഗ്രത പുലര്‍ത്തണമെന്നും സംവിധായകര്‍ ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ ഒരു അറിയിപ്പുമായി അംഗങ്ങള്‍ക്ക് കത്ത് എഴുതിയിരിക്കുകയാണ് ഇപ്പോള്‍ ഫെഫ്‍ക ഡയറക്ടേഴ്‍സ് യൂണിയൻ ഭാരവാഹികള്‍.
കത്ത് ഇങ്ങനെ- സിനിമകള്‍ക്ക് സെൻസസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാൻ ചുമതലയുള്ള സെൻട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷൻ ഒരു തീരുമാനം അനോദ്യോഗികമായി എടുക്കുകയും അത് നടപ്പിലാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു എന്ന വളരെ അടിയന്തര സ്വഭാവമുള്ള ഒരു വിവരം അറിയിക്കാനാണ് ഈ കത്ത്.
സൗന്ദരാത്മകമായും സാങ്കേതികപരമായും നമ്മള്‍ പരക്കേ ഉപയോഗിച്ചു വരുന്ന ബ്ലര്‍ (ദൃശ്യങ്ങലെ മങ്ങലോടെ കാണിക്കുക) എന്ന സിനിമയുടെ എഡിറ്റിംഗ് ഭാഷാ പ്രയോഗത്തെ പൂര്‍ണമായും തള്ളിക്കളയുന്ന ഒരു തീരുമാനം വ്യക്തവും ലിഖിതവുമായ ഒരു ഉത്തരവില്ലാതെ സെൻട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷൻ സ്വമേധയാ കൈക്കൊണ്ടിരിക്കുകയാണ്.
വയലൻസ് ദൃശ്യങ്ങള്‍, മദ്യപാന രംഗങ്ങള്‍ തുടങ്ങി നിത്യജീവിതത്തില്‍ ഉള്ളതും എന്നാല്‍ അതിന്റെ തീവ്രത നേരിട്ട് പ്രേക്ഷകരെ കാണിക്കാൻ സംവിധായകര്‍ മടിക്കുന്നതുമായ കാര്യങ്ങള്‍ ബ്ലര്‍ ചെയ്‍ത് കാണിച്ചുവരുന്ന സമ്പ്രദായത്തെ ഇപ്പോള്‍ സെൻസര്‍ ബോര്‍ഡ് അംഗീകരിക്കുന്നില്ല. ഫെഫ്‍ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്‍ണൻ പ്രസ്‍തുത വിഷയത്തിലുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ ആശങ്കയും എതിര്‍പ്പുമറിയിച്ച് ഉത്തരവാദപ്പെട്ടവരുമായി ചര്‍ച്ച ചെയ്‍തുവരികയാണ്. നേരത്തെ തീരുമാനിക്കപ്പെട്ട റിലീസിംഗ് തിയ്യതിയുമായി സിനിമ സെൻസര്‍ ചെയ്യാൻ പോകുന്നിവരാണ് നമ്മള്‍ സംവിധായകര്‍. അതിനാല്‍ പുതിയ സിനിമകളുമായി സെൻസറിങിന് സമീപിക്കുന്ന എല്ലാ സംവിധായകരും മേല്‍പ്പറഞ്ഞ വിഷയങ്ങള്‍ അറിയണമെന്നും ആവശ്യായ ജാഗ്രത പുലര്‍ത്തണമെന്നും ഇതിനാല്‍ അറിയിക്കുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL