ടൊയോട്ടയുടെ അത്യാഡംബര വാഹനമായ എംപിവി വെൽഫെയറിന്‍റെ കേരളത്തിലെ ആദ്യ ഉടമയായി ചലച്ചിത്ര താരം മോഹന്‍ലാല്‍!
അത്യാഡംബര വാഹനം സ്വീകരിക്കുന്ന മോഹന്‍ലാലിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ലാലിന്‍റെ വർഷങ്ങളായുള്ള സന്തതസഹചാരിയും സാരഥിയുമായി ആന്റണി പെരുമ്പാവൂരിനൊപ്പമാണ് അദ്ദേഹം വാഹനം സ്വന്തമാക്കിയത്. അതേസമയം, കേരളത്തിൽ ഈ വാഹനം മൂന്നുപേരാണ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് സൂചന.
പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്ത വെൽഫയറിന് 79.5 ലക്ഷം രൂപ മുതലാണ് വില. നികുതികള്‍ ഉള്‍പ്പെടെ ഏകദേശം ഒരു കോടി രൂപയോളം വരും വാഹനത്തിന്‍റെ ഓണ്‍റോഡ് വില. സെൽഫ് ചാർജിംഗ് ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിൾ എന്ന എന്ന വിശേഷണത്തോടെയാണ് വാഹനത്തിനെ ടൊയോട്ട അവതരിപ്പിച്ചിരിക്കുന്നത്.
ഇറക്കുമതി ചെയ്‍ത വാഹനങ്ങളുടെ പ്രാദേശിക സര്‍ട്ടിഫിക്കേഷന്‍ വ്യവസ്ഥകളില്‍ നടപ്പാക്കിയ മാറ്റം പ്രയോജനപ്പെടുത്തിയാണ് എംപിവി ഇന്ത്യയിലെത്തിയത്. ഒരു മാസം 60 യൂണിറ്റാണ് ടൊയോട്ട ഇന്ത്യയ്ക്കായി അനുവദിച്ചിരിക്കുന്നത്.
മധ്യനിരയില്‍ പൂര്‍ണമായും ചായ്ക്കാന്‍ കഴിയുന്ന സീറ്റുകള്‍, ഇലക്ട്രോണിക് ഫുട്ട്റെസ്റ്റ് എന്നീ സംവിധാനങ്ങളുള്ള വെന്റിലേറ്റഡ് സീറ്റുകള്‍, റൂഫില്‍ ഘടിപ്പിച്ചിട്ടുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍, വൈഫൈ ഹോട്ട് സ്പോട്ട് എന്നിവയാണ് ഇന്റീരിയറിലുള്ളത്.
സ്പ്ലിറ്റ് ഓള്‍ എല്‍ഇഡി ഹെഡ്ലാമ്പ്, ത്രികോണാകൃതിയിലുളള ഫോഗ് ലാമ്പ്, ഡേ ടൈം റണ്ണിങ് ലൈറ്റ്, പുതുക്കി പണിത ഫ്രണ്ട് ബംമ്പര്‍, വലിയ ഗ്രില്‍, 17 ഇഞ്ച് അലോയി വീല്‍ എന്നിവയാണ് വെല്‍ഫെയറിനെ സ്‌പോര്‍ട്ടിയാക്കുന്നത്.
4935 എംഎം നീളവും 1850 എംഎം വീതിയും 1895 എംഎം ഉയരവും 3000 എംഎം വീല്‍ബെയ്സുമുണ്ട് വെല്‍ഫെയറിന്. പെട്രോള്‍ എന്‍ജിന്‍ കൂടാതെ മുന്‍ പിന്‍ ആക്‌സിലുകളില്‍ ഓരോ ഇലക്ട്രിക് മോട്ടറുമുണ്ട്. ലീറ്ററിന് 16.35കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത.
എൽഇഡി ഹെഡ്‌ലൈറ്റുകളും ടെയിൽ ലാമ്പുകളും കാഴ്ചയിൽ വാഹനത്തിന് കൂടുതൽ മനോഹാരിത നൽകുന്നുണ്ട്. എല്‍ഇഡി ഹെഡ്ലാമ്പ്, ത്രികോണാകൃതിയിലുളള ഫോഗ് ലാമ്പ്, ഡേ ടൈം റണ്ണിങ് ലാമ്പ്, പുതിയ ഡിസൈനിലുള്ള ഫ്രണ്ട് ബംമ്പര്‍, വലിയ ഗ്രില്‍, 17 ഇഞ്ച് അലോയി വീല്‍ തുടങ്ങിയവ വാഹനത്തിന് സ്പോർട്ട് ലുക്ക് നൽകുന്നുണ്ട്. ഇലക്ട്രിക് സ്ലൈഡിംഗ് ഡോറാണ് വെൽഫയറിന് കമ്പനി നൽകിയിട്ടുള്ളത്.
അതേസമയം പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സംഹമാണ് മോഹന്‍ലാലിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. മാര്‍ച്ച് അവസാന വാരമാണ് ബ്രഹ്മാണ്ഡ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. നൂറ് കോടി ബഡ്ജറ്റില്‍ നിര്‍മ്മിച്ച ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.