തിരുവനന്തപുരം: കോവിഡ് 19 ഭീഷണിയെ തുടർന്ന് ഇറാനിൽ കുടുങ്ങിയ മത്സൃത്തൊഴിലാളികൾക്ക് സ്പോൺസറുടെ ഭീഷണി. വിസക്കായി മുടക്കിയ പണം തിരികെ നൽകിയില്ലെങ്കിൽ രണ്ട് ദിവസത്തിനകം ഭക്ഷണവും വെള്ളവും നൽകുന്നത് നിർത്തി വയ്ക്കുമെന്നാണ് സ്പോൺസറുടെ മുന്നറിയിപ്പ്.
അറബ് വംശജനായ സ്പോൺസറാണ് നാല് മാസങ്ങൾക്ക് മുൻപ് മത്സ്യത്തൊഴിലാളികളെ മത്സ്യബന്ധന വിസയിൽ ഇറാനിൽ എത്തിച്ചത്. പൊഴിയൂർ, വിഴിഞ്ഞം, മരിയനാട്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള 23 മത്സ്യത്തൊഴിലാളികളാണ് ഇറാനിലെത്തിയത്. ഇതിൽ 17 പേർ മലയാളികളാണ്. വിസ, ടിക്കറ്റ് എന്നിവക്കായി പണം മുടക്കിയത് സ്പോൺസറാണ്.
കോവിഡ് 19 ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഇറാനിൽ കനത്ത ജാഗ്രത നിലനിൽക്കെയാണ് കുടുങ്ങി കിടക്കുന്ന മത്സ്യതൊഴിലാളികളോടുള്ള സ്പോൺസറിൻറെ മനുഷ്യത്വരഹിതമായ പെരുമാറ്റം ഉണ്ടായത്. രണ്ട് ദിവസത്തിനുളളിൽ പണം തിരികെ നൽകിയില്ലെങ്കിൽ ഭക്ഷണവും വെള്ളവും നൽകില്ല, പാസ്പോർട്ട് തിരികെ നൽകില്ല, എംബസി അധികൃതർ എത്തിയാലും തൊഴിലാളികളെ വിട്ടു നൽകില്ല, മൊബൈൽ ഫോൺ ബന്ധം വിച്ഛേദിക്കും എന്നിങ്ങനെയായിരുന്നു സ്പോൺസറുടെ ഭീഷണി.
സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ രണ്ട് ദിവസം കഴിയുമ്പോൾ ആശയ വിനിമയം നടത്താൻ പോലും കഴിയാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങൾ പോകുമെന്നും മത്സ്യതൊഴിലാളികൾ ആശങ്കപ്പെടുന്നു. വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് മത്സ്യതൊഴിലാളികൾ വീഡിയോ സന്ദേശത്തിലൂടെ അഭ്യർത്ഥിച്ചു.
ഇന്ത്യൻ എംബസി അധികൃതർ എത്തി മത്സ്യതൊഴിലാളികളെ മോചിപ്പിച്ചാൽ വിസയുടെ പണം ഈടാക്കാൻ കഴിയില്ലെന്നതാണ് സ്പോൺസറുടെ ഭീഷണിക്ക് കാരണം.അതേസമയം യാത്രാ വിലക്കുള്ളതിനാൽ മത്സ്യതൊഴിലാളികളെ അടിയന്തരമായി നാട്ടിൽ തിരികെ എത്തിക്കാൻ കഴിയില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. എന്നാൽ നോർക്കയുമായി ബന്ധപ്പെട്ട് മത്സൃതൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.