ഡിസിയുടെ സൂപ്പർ വുമൺ കഥാപാത്രമായ വണ്ടർ വുമണിന്റെ പുതിയ ചിത്രം വണ്ടർ വുമൺ 1984 റീലീസ് മാറ്റിവെച്ചു. നേരത്തേ, ഒക്ടോബർ 2 നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. ജൂൺ 5 ന് പ്രഖ്യാപിച്ചിരുന്ന റിലീസ് കോവിഡിനെ തുടർന്ന് നീട്ടി വെക്കുകയായിരുന്നു.
കോവിഡിനെ തുടർന്ന് നിശ്ചലമായ സിനിമാ വ്യവസായം വീണ്ടും സജീവമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുന്നത്. ബോക്സ് ഓഫീസിൽ പ്രതീക്ഷിക്കുന്ന കളക്ഷൻ നേടാനാകില്ലെന്ന ആശങ്കയെ തുടർന്നാണ് റിലീസ് നീട്ടി വെച്ചതെന്നാണ് സൂചന.
ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ടെനെറ്റ് കോവിഡ് ലോക്ക്ഡൗണിന് ശേഷം യുഎസിൽ അടുത്തിടെ റിലീസ് ചെയ്തിരുന്നു. സിനിമ മികച്ചതായിരുന്നെങ്കിലും തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കാൻ ചിത്രത്തിന് ആയിരുന്നില്ല. തിയേറ്ററുകൾ പൂർണമായും തുറക്കാത്തതാണ് ടെനെറ്റിന് തിരിച്ചടിയായത്.
യുഎസിലെ 25 ശതമാനം തിയേറ്ററുകളും ഇപ്പോഴും അടഞ്ഞിരിക്കുകയാണ്. തുറന്ന തിയേറ്ററുകൾ തന്നെ കോവിഡ് മാനദണ്ഡങ്ങളെ തുടർന്ന് പൂർണ രീതിയിൽ പ്രവർത്തിക്കുന്നില്ല.
ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് അനുകൂലമായ തിയേറ്റർ സാഹചര്യമല്ല ഇപ്പോഴുള്ളത് എന്ന വിലയിരുത്തലിനെ തുടർന്നാണ് വണ്ടർ വുമണിന്റെ റിലീസ് മാറ്റിവെച്ചിരിക്കുന്നത്. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഡിസംബറിൽ ക്രിസ്മസിന് ചിത്രം തിയേറ്ററുകളിൽ എത്തിയേക്കും.
ഗാൽ ഗാഡോട്ട് വണ്ടർ വുമണായി എത്തിയ 2017 ലെ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇനി പുറത്തിറങ്ങാനുള്ളത്. ആദ്യ ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന് ട്രെയിലറിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
1920 കളിലെ മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ആദ്യം ചിത്രം ഒരുക്കിയതെങ്കിൽ 1984 ാണ് പുതിയ ചിത്രത്തിന്റെ കഥാ പശ്ചാത്തലം.