കൊച്ചി: ഓണ്‍ലൈന്‍ റമ്മി കേസില്‍ ബ്രാന്‍ഡ് അംബാസിഡര്‍മാരായ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി, നടി തമന്ന, മലയാള സിനിമാ താരം അജു വര്‍ഗീസ് എന്നീ താരങ്ങള്‍ക്ക് നോട്ടീസ് അയച്ച് കേരള ഹൈക്കോടതി. ഇവരോട് പത്ത് ദിവസത്തിനകം വിശദീകരണം നൽകാൻ കോടതി നിർദ്ദേശിച്ചു.
ഓൺലൈൻ റമ്മി കളി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് നോട്ടീസ്. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്.
ഓൺലൈൻ ചൂതാട്ടംതടയണമെന്നാവശ്യപ്പെട്ട് തൃശ്ശൂര്‍ സ്വദേശിയായ അഭിഭാഷകൻ പോളി വടക്കൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്. രാജ്യത്തെ യുവാക്കളെ സ്വാധീനിക്കാന്‍ താരങ്ങള്‍ക്ക് കഴിയുമെന്നും ഓൺലൈൻ ചൂതാട്ടത്തിൽ യുവാക്കൾ ആകർഷിക്കപ്പെടുന്നുണ്ടെന്നും ഒട്ടേറെപ്പേർക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതുകൊണ്ടുതന്നെ താരങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഓണ്‍ലൈനിലെ റമ്മി കളിയിക്കാൻ വാങ്ങിയ കടങ്ങള്‍ തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ സംഭവവും ഹർജിയിൽ സൂചിപ്പിച്ചിരുന്നു.