പോളണ്ടിലും ജർമനിയിലും ഈസ്റ്റ് ലാൻഡിലും ഫിൻലാൻഡിലും ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ആൾ കേരളത്തിൽ അറസ്റ്റിൽ. രാജാക്കാട് മുല്ലക്കാനം വാഴപറമ്പിൽ ഷാജി എന്ന 54 കാരനെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
നൂറിലധികം പേരിൽ നിന്നായി ലക്ഷങ്ങളാണ് ഇയാൾ തട്ടിയെടുത്തത്. മൂവാറ്റുപുഴയിൽ അഡോണാ നഴ്സിംഗ് ഹോം എന്ന സ്ഥാപനം നടത്തുകയായിരുന്നു ഇയാൾ. ഇതിന്റെ മറവിലാണ് പോളണ്ടിലെ സൂപ്പർമാർകെറ്റിൽ വിവിധ തസ്തികകളിൽ ലക്ഷക്കണക്കിന് രൂപ ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തത്.
ഈസ്റ്റ് ലാന്ഡിലെ സെൽവർ സൂപ്പർമാർകെട് ശൃംഖലയിൽ ജോലി വാഗ്ദാനം ചെയ്തും ഇയാൾ ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ട്. ജോലി കിട്ടാതായപ്പോൾ പണം കൊടുത്തവർ മൂവാറ്റുപുഴ സ്റ്റേഷനിൽ പരാതി നൽകിയാണ് ഇയാളെ കുടുക്കിലാക്കിയത്.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പെഴക്കപള്ളിയിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്. ഇതിനു പിന്നിൽ കൂടുതൽ ആളുകൾ ഉണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. അതേസമയം ഇയാളെ പോലെ ജർമനിയിലേക്ക് നഴ്സിംഗ് മറ്റ് സാങ്കേതിക മേഖല തുടങ്ങിയവയിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന വ്യാജേന ഒട്ടനവധി ഏജന്റുമാർ കേരളത്തിൽ ഉണ്ട്. ഇവരുടെ സബ് ഏജന്റുമാർ ജർമനിയിലും ഉണ്ടെന്നാണ് റിപ്പോർട്ട്.