അബുദാബി: ഒന്നരലക്ഷം വീടുകളിലേക്ക് വൈദ്യുതിയെത്തിക്കുന്ന 1500 മെഗാവാട്ട് ശേഷിയുള്ള സമഗ്രസൗരോർജ പദ്ധതിയുമായി അബുദാബി. വേൾഡ് യൂട്ടിലിറ്റീസ് കോൺഗ്രസിന്റെ ഭാഗമായി എമിറേറ്റ്സ് വാട്ടർ ആൻഡ് ഇലക്‌ട്രിസിറ്റി കമ്പനി (ഇ.ഡബ്ള്യു.ഇ.സി.) മുതിർന്ന ഉദ്യോഗസ്ഥരാണ് ഇക്കാര്യമറിയിച്ചത്.
160,000 വീടുകളിലേക്ക് വൈദ്യുതിയെത്തിക്കാൻ പുതിയ പദ്ധതിയിലൂടെ സാധിക്കും. അബുദാബി അജ്‌ബാനിലുള്ള പദ്ധതിയിലേക്ക് സോളാർ ഫോട്ടോവോൾടൈക് പവർ സംവിധാനത്തിന്റെ നിർമാണത്തിനും നടത്തിപ്പിനുമായുള്ള ഡെവലപ്പർമാരെയും, സംയുക്ത സംവിധാനങ്ങളെയും ക്ഷണിക്കുന്നതായും കമ്പനിപ്രതിനിധികൾ വ്യക്തമാക്കി.
ഇ.ഡബ്ള്യു.ഇ.സി.യുടെ കീഴിൽ അബുദാബിയിൽ പ്രവർത്തിക്കുന്ന ഏറ്റവുംവലിയ മൂന്നാമത്തെ സൗരോർജ വൈദ്യുതപദ്ധതിയാണിത്. നൂർ അബുദാബി, അൽ ദഫ്‌റ സോളാർ പദ്ധതി എന്നിവയുടെ പ്രവർത്തന വിജയത്തിൽനിന്ന് ഊർജമുൾക്കൊണ്ടാണ് അജ്ബാനിലെ ശ്രമം. പദ്ധതി പ്രവർത്തനസജ്ജമായാൽ പ്രതിവർഷം 24 ലക്ഷംടൺ കാർബൺ മാലിന്യം പുറന്തള്ളുന്നത് തടയാൻ കഴിയുമെന്നതും വലിയ പ്രത്യേകതയാണ്.
സൗരോർജത്തിൽനിന്ന് വൈദ്യുതി ഉത്പാദനം എന്നതിന് പുറമെ യു.എ.ഇ.യുടെ സുസ്ഥിരവികസനത്തിൽ നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്നത് പദ്ധതിയുടെ നേട്ടമാണെന്ന് ഇ.ഡബ്ള്യു.ഇ.സി. സി.ഇ.ഒ. ഓത്മാൻ അൽ അലി പറഞ്ഞു.
ഇതിനുമുമ്പുള്ള പദ്ധതികളുടെ പ്രവർത്തനം ഏറ്റവുംമികച്ച രീതിയിലേക്ക് മുന്നോട്ടുപോകുന്നു. അൽ ദഫ്‌റ സോളാർ പദ്ധതിക്ക് സമാനമായ രീതിയിലാണ് അജ്ബാനിലും നടക്കുക. മികച്ചരീതിയിൽ പ്രവർത്തിക്കുന്ന ഡെവലപ്പർമാർക്കും സംയുക്ത സംവിധാനങ്ങൾക്കുമാണ് പദ്ധതിയുടെ ഭാഗമാകാൻ അവസരം.
ദീർഘകാല കാരാർ അടിസ്ഥാനത്തിൽ 40 ശതമാനം അവകാശം സ്വന്തമാക്കാനും അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മേയ് 27-ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി ടെൻഡറുകൾ സമർപ്പിക്കണം.