തിരുവനന്തപുരം: ഡ്രൈവിങ്ങിൽ ബ്ലൂടൂത്ത് സംവിധാനത്തിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ചാലും നടപടിയെടുക്കുമെന്ന് മോട്ടോർവാഹനവകുപ്പ്. ‘ഹാൻഡി ഫ്രീ’ ആയതുകൊണ്ടു മാത്രം ഇളവുകിട്ടില്ലെന്നും ഫോൺ കൈയിൽപ്പിടിച്ച് സംസാരിച്ചാലുള്ള അതേ ശിക്ഷതന്നെ ഇവിടെയും നേരിടേണ്ടി വരുമെന്നും വ്യക്തമാക്കി. മാസ്ക് ധരിച്ച് വണ്ടിയോടിക്കുമ്പോൾ ബ്ലൂടൂത്ത് വഴിയുള്ള സംസാരം കണ്ടുപിടിക്കാനാവുന്നില്ല എന്ന പരിമിതിയുണ്ട്. സംസാരിക്കുന്നതായി കണ്ടാൽമാത്രമേ പരിശോധനയുണ്ടാവൂ. ഡ്രൈവർ നിഷേധിച്ചാൽ കോൾഹിസ്റ്ററി പരിശോധിക്കും.
നിലവിൽ വാഹനം നിർത്തിയിട്ട് ബ്ലൂടൂത്ത് വഴി സംസാരിക്കാൻ മാത്രമാണ് അനുവാദമുള്ളത്. ലോക്ഡൗൺ കാലമായതോടെ ഫോൺവിളികളിൽമാത്രം ഒതുങ്ങിയിരുന്ന ബ്ലൂടൂത്ത് ഉപയോഗം ഗൂഗിൾ മീറ്റ്, സൂം മീറ്റിങ് തുടങ്ങിയവയിലേക്കും മാറിയിട്ടുണ്ട്. ഡ്രൈവിങ്ങിനിടെ സംസാരിക്കുന്നത് ഏതുവിധത്തിലായാലും അപകടകാരണമാവുമെന്നാണ് മോട്ടോർവാഹനവകുപ്പ് പറയുന്നത്.
ചലിക്കുന്ന വാഹനങ്ങളിൽ പ്രവർത്തിക്കാത്ത ബ്ലൂടൂത്ത് സാങ്കേതികവിദ്യ നിലവിൽവരണമെന്ന് തൃശ്ശൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ. വിനോദ് കുമാർ ചൂണ്ടിക്കാട്ടി.