പരിയാരം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മോഷ്ടിച്ചത് 500ൽ പരം ലാപ്ടോപ്പുകൾ. എന്നാൽ ഇവയെല്ലാം മെഡിക്കൽ വിദ്യാർഥികളുടേത് മാത്രമെന്നതാണ് ഈ മോഷണപരമ്പരയുടെ വ്യത്യസ്തത. കാമുകിയുടെ വിഡിയോ ചിത്രീകരിച്ച്, ഇന്റർ മെഡിക്കൽ വിദ്യാർഥികൾ സൈബർ ആക്രമണത്തിന് ഇരയാക്കിയതിലെ പ്രതിഷേധമാണ് ഈ മോഷണത്തിനുള്ള പ്രേരണയായത്.
പരിയാരം മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിനിയുടെ ലാപ്ടോപ് മോഷ്ടിച്ച കേസിൽ പിടിയിലായ സേലം തിരുവാരൂർ സ്വദേശി തമിഴ്സെൽവന്റേതാണ് അപൂർവമായ ഈ പ്രതികാര കഥ. തന്റെ കാമുകിയുടെ വിഡിയോ മെഡിക്കൽ വിദ്യാർഥിനികൾ റെക്കോർഡ് ചെയ്ത് ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ചതിലുള്ള പ്രതികാരം വീട്ടാനാണു മെഡിക്കൽ വിദ്യാർഥികളുടെ ലാപ്ടോപ്പുകൾ മാത്രം മോഷ്ടിച്ചതെന്നു തമിഴ്സെൽവൻ പൊലീസിനോടു പറഞ്ഞു. അതേ പെൺകുട്ടിയെ തന്നെയാണു തമിഴ്സെൽവൻ വിവാഹം കഴിച്ചതും.
2015ൽ ആയിരുന്നു ആദ്യ മോഷണം. പിന്നീട്, ദക്ഷിണേന്ത്യയിലെ പല മെഡിക്കൽ കോളജുകളിലെയും ഹോസ്റ്റലുകളിൽ നിന്നു ലാപ്ടോപ് മോഷ്ടിച്ചു. പിജി ഹോസ്റ്റലുകളിൽ നിന്നായിരുന്നു കൂടുതലും മോഷണം. പിന്നീട് മറ്റു സംസ്ഥാനങ്ങളിൽ നിന്നായി. മെഡിക്കൽ പിജി വിദ്യാർഥിയെന്ന വ്യാജനയാണു മെഡിക്കൽ കോളജുകളിലും ഹോസ്റ്റലുകളിലും പ്രവേശിക്കുക. ഇതിനു വേണ്ടി വ്യാജ തിരിച്ചറിയൽ കാർഡുകൾ തയാറാക്കുന്നതു മഹാരാഷ്ട്രയിലെ ഇയാളുടെ സുഹൃത്തായ സുമിത്താണെന്നും പൊലീസ് പറഞ്ഞു. 20,000 രൂപ മുതൽ 25,000 രൂപയ്ക്കു വരെയാണു വിൽപന. പ്രതികാരമാണു മോഷണത്തിനു തുടക്കമിടാൻ കാരണമെങ്കിലും ഇതിൽ നിന്നുള്ള വരുമാനവും മോഷണം തുടരാൻ ഇയാളെ പ്രേരിപ്പിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.