കോഴിക്കോട്: ഇരുചക്ര വാഹന യാത്രക്കാർ ഹെൽമറ്റുകളിൽ ക്യാമറ ഘടിപ്പിക്കുന്നത് വിലക്കി മോട്ടോർ വാഹന വകുപ്പിറക്കിയ ഉത്തരവ് ഏറെ വിവാദമായ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി ഗതാഗതമന്ത്രി ആന്‍റണി രാജു രംഗത്ത്. ഹെൽമെറ്റില്‍ കൃത്രിമമായി ക്യാമറ ഘടിപ്പിച്ചാൽ നിയമ വിരുദ്ധമാണ് . കമ്പനികളിൽ തന്നെ ക്യാമറ ഘടിപ്പിച്ച് വരുന്ന ഹെൽമറ്റുകൾ ഉപയോഗിക്കാം.ഹെല്‍മറ്റില്‍ തന്നെ ക്യാമറ വക്കണമമെന്ന് എന്തിനാണ് വാശി.ഉദ്യോഗസ്ഥരുടെ ചട്ടലംഘനം കണ്ടെത്താനാണെങ്കില്‍ വസ്ത്രത്തിലോ മറ്റെവിടെയെങ്കിലുമോ വെച്ചു കൂടേയെന്നും മന്ത്രി ചോദിച്ചു.
ഹെൽമറ്റുകളുടെ ഘടനയിൽ വരുത്തുന്ന മാറ്റം അപകടങ്ങൾ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിറക്കിയത്. ഹെൽമറ്റുകളിൽ ക്യാമറ ഘടിപ്പിച്ചത് കണ്ടെത്തിയാൽ 1000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. ആവശ്യമെങ്കിൽ മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കാനും ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകി. അടുത്തിടെ ഉണ്ടായ അപകടങ്ങളിൽ ക്യാമറ വച്ച ഹെൽമറ്റ് ധരിച്ചവർക്ക് പരിക്കേൽക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ തീരുമാനം.