ഇടുക്കി: പ്രസവിച്ച ഉടനെ നവജാതശിശുവിനെ അമ്മ വെള്ളത്തിൽ മുക്കിക്കൊന്നു. തൊടുപുഴ കരിമണ്ണൂരിലാണ് സംഭവം. മാതാവിനെ പോലീസ് ചോദ്യംചെയ്യുകയാണ്. ഇന്നലെ രാത്രി പത്തരമണിയോടെയാണ് സംഭവം. കുളിമുറിയിൽ നവജാതശിശുവിന്റെ ശരീരം വെള്ളമടങ്ങിയ ബക്കറ്റിൽ കാണപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് ഒരു മാസം മുൻപ് മാത്രമാണ് യുവതി താമസത്തിന് എത്തിയത്. അപ്പോൾ മുതൽ ഇവർ ഗർഭിണിയോണോ എന്ന് സമീപവാസികൾക്ക്സംശയമുണ്ടായിരുന്നു. പ്രദേശത്തെ ആശാ വർക്കർ ഉൾപ്പെടെ വീട്ടിലെത്തി കാര്യങ്ങൾ തിരക്കിയപ്പോൾ ഗർഭിണിയാണെന്ന കാര്യം ഇവർ നിഷേധിക്കുകയായിരുന്നു.
ബുധനാഴ്ച രാത്രിയോടെ അവശനിലയിലായ യുവതിയെ ഭർത്താവ് കണ്ടെത്തുകയും വീട്ടുടമയുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. ഡോക്ടർമാർ പരിശോധന നടത്തിയ ശേഷം പ്രസവിച്ചുവെന്ന വിവരം അറിയിച്ചപ്പോഴാണ് യുവതി ഗർഭിണിയായിരുന്നെന്ന് ഭർത്താവ് പോലും അറിയുന്നത്. തുടർന്ന് വീട്ടിലെത്തി പരിശോധിക്കുമ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗർഭിണിയാണെന്ന കാര്യം മറച്ചുവെച്ചത് സംബന്ധിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.