വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ലത്തീൻ അതിരൂപത. അടുത്ത ചൊവ്വാഴ്ച്ച കരിദിനമാചരിക്കും. തുടർന്ന് വിഴിഞ്ഞം തുറമുഖത്തിന് മുന്നിൽ രാപ്പകൽ സമരത്തിനും തീരുമാനം. തുടർസമര പരിപാടികൾ തീരുമാനിക്കാൻ നാളെ യോഗം ചേരും.
വിഴിഞ്ഞം തുറമുഖ നിർമ്മാണം തങ്ങളുടെ കിടപ്പാടം ഇല്ലാതാക്കുന്നുവെന്ന് ആരോപിച്ച് തീരദേശവാസികളും ലത്തീൻ സഭയും ശക്തമായ പ്രതിഷേധത്തിലാണ്. കഴിഞ്ഞദിവസം സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നഗരത്തിലേക്ക് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തീരദേശവാസികൾ വള്ളങ്ങളുമായി സമരത്തിനെത്തിയിരുന്നു.
തീരശോഷണത്തിന് കാരണം അദാനിയുടെ വിഴിഞ്ഞം തുറമുഖ നിർമ്മാണമെന്നാണ് തീരദേശവാസികളുടെ ആരോപണം. ശരിയായ പഠനത്തിന്റെ അടിസ്ഥാനത്തിലല്ല വിഴിഞ്ഞം തുറമുഖ നിർമ്മമാണമെന്നും തീരദേശവാസികൾ ആരോപിക്കുന്നു. തുറമുഖ നിർമ്മാണം ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്നുവെന്നും തീരദേശവാസികൾ ആരോപിക്കുന്നു. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ തുടർന്ന് തീരദേശത്ത് ഏതാണ്ട് 500ഓളം വീടുകൾ കടലെടുത്തെന്ന് സമരക്കാർ ആരോപിച്ചു.
വിഴിഞ്ഞം തുറമുഖ നിർമ്മാണം മൂലമുണ്ടാകുന്ന തീരശോഷണം പരിഹരിക്കണം, തുറമുഖ പദ്ധതി മൂലം ജോലി നഷ്ടപ്പെട്ടവർക്ക് പുനരിധവാസം ഉറപ്പാക്കുക, മുതലപ്പൊഴിയടക്കമുള്ള സ്ഥലങ്ങളിൽ സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലങ്ങളിൽ സുരക്ഷ ഉറപ്പാക്കുക, മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണയുടെ വില കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു തീരദേശവാസികളുടെ സമരം.