ഗാന്ധിനഗർ: മെഡിക്കൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പരമ്പരാഗത ചികിത്സകൾക്കായി ഇന്ത്യയിലേക്ക് വരുന്ന വിദേശ പൗരന്മാർക്കായി പ്രത്യേക ‘ആയുഷ് വീസ’ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ നടന്ന ‘ഗ്ലോബൽ ആയുഷ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സമ്മിറ്റ് 2022’ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വീസയിലൂടെ, പരമ്പരാഗത ചികിത്സകൾക്കായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത് എളുപ്പമാക്കും. ഔഷധ സസ്യ കർഷകരെ ആയുഷ് ഉൽപന്ന നിർമാതാക്കളുമായി ബന്ധിപ്പിക്കുന്നതിനുള്ള ഡിജിറ്റൽ പോർട്ടൽ സ്ഥാപിക്കുന്നതുൾപ്പെടെ ആയുഷ് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാരിന് നിരവധി പദ്ധതികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏതൊരു മേഖലയെയും മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിക്ഷേപ ഉച്ചകോടികൾ പ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘കോവിഡ് കാലത്താണ് ആയുഷ് ഉച്ചകോടി എന്ന ആശയം ഉണ്ടായത്. ആയുർവേദ മരുന്നുകളും മറ്റും ആളുകളുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നതായി മനസ്സിലാക്കി. കോവിഡ് കാലത്ത് ഇന്ത്യയിൽ നിന്നുള്ള മഞ്ഞൾ കയറ്റുമതി പലമടങ്ങ് വർധിച്ചു. നവീകരണവും നിക്ഷേപവും ഏതൊരു മേഖലയുടെയും കഴിവ് വർധിപ്പിക്കുന്നു. ആയുഷ് മേഖലയിൽ നിക്ഷേപം പരമാവധി വർധിപ്പിക്കേണ്ട സമയമാണിത്’ – പ്രധാനമന്ത്രി വിശദീകരിച്ചു.
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി ടെഡ്രോസ് അദാനം, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജഗന്നാഥ്, കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.