ന്യൂഡൽഹി: യുക്രെയ്‌നിലേക്കുള്ള വിമാന നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളാണ് വ്യോമയാന മന്ത്രാലയം നീക്കിയത്. യുക്രെയ്നിലെ യുദ്ധഭീതി കണക്കിലെടുത്താണ് തീരുമാനം. ടിക്കറ്റുകള്‍, സര്‍വീസുകളുടെ സമയക്രമം എന്നിവയില്‍ നിയന്ത്രണങ്ങളുണ്ടാവില്ല. അധിക സർവീസുകൾ തുടങ്ങും.
നിലവിലെ സാഹചര്യത്തിൽ കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങാൻ താൽപര്യപ്പെടുന്നത് മൂലമാണ് കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ നീക്കിയത്. യുദ്ധഭീതി രൂക്ഷമായ യുക്രെയ്‌നിൽ എയർ ബബിൾ നിയന്ത്രണങ്ങൾ വേണ്ടെന്ന നിലപാട് കേന്ദ്രം സ്വീകരിച്ചു. ഇത് കൂടുതൽ പേരെ നാട്ടിലെത്തിക്കുന്നതിനും കൂടുതൽ സർവീസുകൾ തുടങ്ങുന്നതിനും പ്രയോജനകരമാകും. അതോടൊപ്പം ചാർട്ടേർഡ് വിമാന സർവീസുകൾക്കുള്ള അവസരവും നൽകും. ഇതോടെ ആവശ്യമായ വിമാന സർവീസുകൾ എയർ ഇന്ത്യ തുടങ്ങുന്നതിന് വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
റഷ്യയുമായി സംഘർഷ ഭീഷണി നിലനിൽക്കുന്ന യുക്രെയ്‌നിൽനിന്നു നാട്ടിലെത്താൻ ശ്രമിക്കുന്ന ഇന്ത്യക്കാർ ഒരു കാരണവശാലും ഭയപ്പെടേണ്ടതില്ലെന്ന് യുക്രെയ്നിലെ ഇന്ത്യൻ എംബസി അറിയിച്ചിരുന്നു. ‘ഏറ്റവും പെട്ടെന്ന് ലഭ്യമാവുന്ന വിമാനം തിരഞ്ഞെടുത്ത് ഇന്ത്യയിലേക്ക് യാത്ര തിരിക്കുക. അനാവശ്യമായി സമ്മർദത്തിൽ ഏർപ്പെടരുത്.’- എംബസി കൂട്ടിച്ചേർത്തു.