ന്യൂഡൽഹി: 73 –ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം. ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിച്ചതോടെ ആഘോഷങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമായി. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തിന്റെ ഭാഗമായ അമൃത് മഹോത്സവത്തിനിടെയാണ് 73–ാം റിപ്പബ്ലിക് ദിനമെത്തുന്നതെന്ന പ്രത്യേകതയുണ്ട്.
റിപബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യ ആകർഷണമായ പരേഡ് രാജ്പഥിൽ ആരംഭിച്ചു. ഇത്തവണ വിശിഷ്ടാതിഥിയില്ല. ലഫ്റ്റനന്റ് ജനറൽ വിജയ് കുമാർ മിശ്രയാണ് പരേഡ് കമാൻഡർ. 24,000 പേർക്കാണ് പരേഡ് കാണാൻ അനുമതിയുള്ളത്. 25 നിശ്ചല ദൃശ്യങ്ങൾ പരേഡിൽ അണിനിരക്കും. 75 വിമാനങ്ങളുടെ ഫ്ലൈ പാസ്റ്റും മത്സര പ്രക്രിയയിലൂടെ തിരഞ്ഞെടുത്ത 480 നര്‍ത്തകരുടെ പ്രകടനങ്ങളും പരേഡിലുണ്ട്. കാണികളുടെ സൗകര്യം കണക്കിലെടുത്ത് ആദ്യമായി പത്ത് വലിയ എല്‍ഇഡി സ്‌ക്രീനുകളും സ്ഥാപിക്കുന്നുണ്ട്.
സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിവാദ്യം സ്വീകരിച്ചു. കോവിഡ് വ്യാപനം രൂക്ഷമായതിനാൽ പൊതുജനങ്ങൾക്ക് ചടങ്ങുകളിൽ പ്രവേശനമില്ല.