ന്യൂഡൽഹി: എംപിമാർക്കും എംഎൽഎ മാർക്കും എതിരായ ക്രിമിനൽ കേസുകൾ ഹൈക്കോടതികളുടെ അനുമതിയില്ലാതെ പിൻവലിക്കരുതെന്ന് സുപ്രീം കോടതി. നിയമസഭാ കയ്യാങ്കളി കേസിലെ വിധിയുടെ അടിസ്ഥാനത്തിൽ ആണ് സുപ്രീം കോടതി പുതിയ ഉത്തരവിറക്കിയത്. ഇത്തരത്തിലുള്ള ക്രിമിനൽ കേസുകളുടെ വിചാരണ വേഗത്തിൽ ആക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിലെ അമിക്കസ് ക്യുറി വിജയ് ഹൻസാരിയയുടെ ശുപാർശ അംഗീകരിച്ച് കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
കോവിഡ് വ്യാപനം കാരണം കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ജനപ്രതിനിധികൾ പ്രതികളായ കേസുകളുടെ വിചാരണ മന്ദഗതിയിലാണ് പുരോഗമിക്കുന്നത് എന്നും കോടതി വ്യക്തമാക്കി. ജഡ്ജിമാർ വിരമിക്കുകയോ, മരിക്കുകയോ ചെയ്‌താൽ അല്ലാതെ ജനപ്രതിനിധികൾ ഉൾപ്പെട്ട ക്രിമിനൽ കേസ്സുകളിൽ വാദം കേൾക്കുന്ന ജഡ്ജിമാരെ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ മാറ്റരുതെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.