gnn24x7

നിയമലംഘനം പ്രോത്സാഹിപ്പിക്കുന്ന ഇ–ബുൾ ജെറ്റിന്റെ വീഡിയോകൾ യൂട്യൂബിന് റിപ്പോർട്ട് ചെയ്യും; ഫ്രീസിങ് റിക്വസ്റ്റ് നൽകിയിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ

0
926
gnn24x7

കണ്ണൂർ: ഇ–ബുൾ ജെറ്റ് വ്ലോഗർ സഹോദരന്മാർ അപ്‌ലോ‍ഡ് ചെയ്ത വിഡിയോകളിൽ ചിലത് നിയമലംഘനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലായതിനാൽ ഇതു സംബന്ധിച്ച് യൂട്യൂബിന് റിപ്പോർട്ട് നൽകുന്ന കാര്യം പരിശോധിക്കുമെന്നും ഇതുവരെ അപ്‌ലോഡ് ചെയ്ത വിഡിയോകൾ മുഴുവൻ പരിശോധിക്കേണ്ടതിനാൽ അവ ഡിലീറ്റ് ചെയ്യാതിരിക്കാൻ യൂട്യൂബിന് ഫ്രീസിങ് റിക്വസ്റ്റ് നൽകിയിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിനു പുറത്തു യാത്ര ചെയ്ത സമയത്ത് ആംബുലൻസ് സൈറൺ ഉപയോഗിച്ച് അതിവേഗം കടന്നുപോകുന്നതും ടോൾ നൽകാതെ പോയതും പത്രപ്രവർത്തകരാണെന്നു തെറ്റിദ്ധരിപ്പിക്കാൻ പ്രസ് സ്റ്റിക്കർ ഉപയോഗിച്ചതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസിന്റെയോ മോട്ടർ വാഹനവകുപ്പിന്റെയോ നടപടികൾക്കെതിരെ അഭിപ്രായം പ്രകടിപ്പിക്കാൻ എല്ലാ പൗരന്മാർക്കും അവകാശമുണ്ട്. തെറ്റായ നടപടികൾ ഉണ്ടായിട്ടുണ്ടെങ്കിൽ മേലധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയോ കോടതിയെ സമീപിക്കുകയോ ചെയ്യാം. അതിനു പകരം നിയമലംഘനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലും നിയമപാലകരെ അധിക്ഷേപിക്കുന്ന തരത്തിലും സമൂഹമാധ്യമങ്ങളിൽ ഇടപെടുന്നതു ശരിയല്ലെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പത്ര സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി.

സമൂഹ മാധ്യമങ്ങളിൽ ഇ–ബുൾ ജെറ്റ് വ്ലോഗർമാരുടെ ആരാധകരിൽ നിയമലംഘനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഇടപെടുന്നവർക്കെതിരെയും കർശന നടപടിയെടുക്കു൦. ഇക്കൂട്ടത്തിൽ പ്രായപൂർത്തിയാവാത്തവരും ഉണ്ട്. ഇവരുടെ സമൂഹമാധ്യമ ഇടപെടൽ പരിശോധിച്ച് ജുവനൈൽ ജസ്റ്റിസ് നിയമം അനുസരിച്ച് നടപടിയെടുക്കും. വിവിധ ജില്ലകളിൽനിന്നുള്ളവർ ഇന്നലെ മോട്ടർ വാഹന വകുപ്പിന്റെ ഓഫിസ് പരിസരത്തും പൊലീസ് സ്റ്റേഷനു മുന്നിലും എത്തിയത് നിസാരമായി തള്ളിക്കളയാൻ സാധിക്കില്ല. സമൂഹമാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള സംഘം ചേരലിന് ആഹ്വാനം നൽകിയത് ആരാണെന്ന കാര്യവും പരിശോധിക്കും.

ഇരുവരെയും പൊലീസ് മർദിച്ചെന്ന പരാതി അടിസ്ഥാനരഹിതമാണെന്നും ഇക്കാര്യം അവർ തന്നെ അപ്‌ലോഡ് ചെയ്ത വിഡിയോയിൽനിന്നു തന്നെ വ്യക്തമാണെന്നും അറസ്റ്റ് നടപടികൾ മാധ്യമങ്ങളും പൊലീസും വിഡിയോയിൽ പകർത്തിയിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മിഷണർ ചൂണ്ടിക്കാട്ടി.

പൊലീസ് സ്റ്റേഷൻ ആക്രമിക്കാനും സൈബർ ആക്രമണത്തിനും ഇത്തരം ആരാധകരിൽ ചിലർ ആഹ്വാനം നൽകിയതുമായി ബന്ധപ്പെട്ട് കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓരോ കേസുകളെടുത്തിട്ടുണ്ട്. പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് സഹോദരന്മാർക്കെതിരെ കേസെടുത്തത്. കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത ഇരുവരും നിലവിൽ കണ്ണൂർ സബ് ജയിലിലാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here