ദുബായ്: കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാതെതന്നെ താമസവിസക്കാർക്ക് ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് മടങ്ങാമെന്ന് എയർഇന്ത്യ, ഫ്ളൈ ദുബായ്, എയർഇന്ത്യ എക്സ്‌പ്രസ്, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ യു.എ.ഇ.യിലെ ട്രാവൽ ഏജൻസികളെ അറിയിച്ചു. എന്നാൽ ഇത്തരത്തിൽ മടങ്ങുന്നവർക്ക് 48 മണിക്കൂറിനകമുള്ള ആർ.ടി.പി.സി.ആർ. നെഗറ്റീവ് ഫലം, പുറപ്പെടുന്ന വിമാനത്താവളത്തിൽനിന്ന് നാല് മണിക്കൂറിനിടെയുള്ള റാപ്പിഡ് പരിശോധനാഫലം എന്നിവയും താമസകുടിയേറ്റ വകുപ്പിന്റെ (ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്) അനുമതിയും നിർബന്ധമാണ്.
കഴിഞ്ഞയാഴ്ചമുതലാണ് ഇന്ത്യയടക്കം ആറ് രാജ്യങ്ങൾക്ക് യു.എ.ഇ. പ്രവേശനാനുമതി നൽകിയത്. നിലവിൽ ദുബായ് താമസവിസക്കാർക്ക് മാത്രമാണ് ഈ ഇളവ്. ദുബായ് വിസക്കാർക്ക് മാത്രമേ ദുബായിലെ വിമാനത്താവളങ്ങളിൽ ഇറങ്ങാൻ അനുമതിയുള്ളൂ. എന്നാൽ അധികം താമസിയാതെ സന്ദർശകവിസക്കാർക്കും യു.എ.ഇയിലേക്കെത്താൻ അനുമതി ലഭിക്കുമെന്നാണ് വിവരം.
ഇന്ത്യയിലെ ഒൻപത് നഗരങ്ങളിൽനിന്ന് ദുബായിലേക്ക് വിമാനസർവീസ് നടത്തുന്നതായി ബജറ്റ് എയർലൈൻ ഫ്ളൈ ദുബായ് അറിയിച്ചിട്ടുണ്ട്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽനിന്നാണ് സർവീസുകൾ.