gnn24x7

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് രാജ്യസഭയിലേക്ക്

0
437
gnn24x7

ചണ്ഡീഗഢ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് രാജ്യസഭയിലേക്ക്. ആം ആദ്മി പാര്‍ട്ടി ഹര്‍ഭജനെ രാജ്യസഭാ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പഞ്ചാബില്‍ ഒഴിവ് വരുന്ന സീറ്റുകളിലേക്ക്‌ ഹര്‍ഭജന് പുറമേ ആം ആദ്മി പാര്‍ട്ടി വക്താവ് രാഘവ് ചദ്ദ, സന്ദീപ് പഥക് എന്നിവരേയും പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്‌. ഏഴ് രാജ്യസഭാ സീറ്റുകളുള്ള പഞ്ചാബില്‍ അഞ്ച് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 117 അംഗ നിയമസഭയില്‍ 92 സീറ്റുകള്‍ നേടി വന്‍ വിജയം നേടിയ എഎപിക്ക് എല്ലാ സീറ്റുകളിലും വിജയം നേടാന്‍ കഴിയും.

ക്രിക്കറ്റ് താരമായ ഹര്‍ഭജന്‍ സിങ്ങിനെ പഞ്ചാബിലെ ഒരു നിര്‍ദിഷ്ട കായിക സര്‍വകലാശാലയുടെ ഡയറക്ടര്‍ സ്ഥാനത്തേക്ക് സര്‍ക്കാര്‍ പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പഞ്ചാബില്‍ എഎപി വന്‍ വിജയം നേടിയതിന് പിന്നാലെ ഭഗവന്ത് മാന്‍, എഎപി എന്നിവരെ അഭിനന്ദിച്ച് ഹര്‍ഭജന്‍ രംഗത്ത് വന്നിരുന്നു. താരം പാര്‍ട്ടിയില്‍ ചേരുമെന്ന വിവരവും പുറത്ത് വന്നിരുന്നു. 31ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ തിങ്കളാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, നവ്‌ജോദ് സിങ് സിദ്ദു എന്നിവരാണ് ഹര്‍ങജന് മുന്‍പ് രാജ്യസഭയില്‍ അംഗങ്ങളായ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. 2012 മുതല്‍ 2018 വരെയാണ് സച്ചിന്‍ രാജ്യസഭയില്‍ അംഗമായിരുന്നത്. ആറ് മാസത്തോളമാണ് സിദ്ദു എംപിയായി ചുമതല വഹിച്ചത്. ഹര്‍ഭദജന് പുറമേ പാര്‍ട്ടിയുടെ ഡല്‍ഹി എംഎല്‍എയും ദേശീയ വക്താവുമായ രാഘവ് ചദ്ദയും പട്ടികയില്‍ ഉള്‍പ്പെട്ടേക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബിന്റെ ചുമതല വഹിച്ച നേതാവാണ് ചദ്ദ.

gnn24x7