തിരുവനന്തപുരം: സിൽവർ ലൈനെതിരായ സമരത്തിൽ പാവപ്പെട്ടവർക്ക് ജയിലിൽ പോകേണ്ടി വരില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കല്ലുകൾ പിഴുതെറിയുമെന്നും യുഡിഎഫ് പ്രവര്‍ത്തകര്‍ ജയിലില്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു. ‘ഇതുവരെ ജനങ്ങളാണ് സമരം ചെയ്തത്. അവർക്ക് പിന്തുണയും ആത്മവിശ്വാസവും നൽകുകയാണ് ഞങ്ങൾ ചെയ്തത്. പാവപ്പെട്ടവരെ ജയിലിൽ അയയ്ക്കും എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചാൽ ജനങ്ങളെ പുറകിലേക്ക് മാറ്റിനിർത്തി ഞങ്ങൾ മുന്നോട്ടുവരും. കല്ലുകൾ പിഴുതെറിയുകയും ജയിലിൽ പോകുകയും ചെയ്യും.’–വി.ഡി. സതീശൻ പറഞ്ഞു.
അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുകയാണ്. കല്ലുകള്‍ വ്യാപകമായി പിഴുതെറിഞ്ഞ ചോറ്റാനിക്കര പഞ്ചായത്തിൽ ഇന്ന് സർവേ പുനരാരംഭിക്കും. കഴിഞ്ഞ ദിവസം അടിയാക്കൽ പാടത്ത് സ്ഥാപിച്ച പത്തു കല്ലുകൾ പിഴുത് മാറ്റിയിരുന്നു. സർവേയ്ക്കെതിരെ ഇന്നും കടുത്ത പ്രതിരോധം തീർക്കാനാണ് സമരസമിതിയുടെ തീരുമാനം. കോഴിക്കോട് കല്ലായിയിലും കല്ലിടലിനെതിരെ പ്രതിഷേധത്തിന് സാധ്യതയുണ്ട്.