ഹവാന: ക്യൂബയിൽ ഫൈവ് സ്റ്റാർ ഹോട്ടലിനു മുന്നിൽ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 22 പേർ മരിച്ചു. 60 പേർക്ക് പരുക്കേറ്റു. പഴയ ഹവാനയിലെ പ്രമുഖ ഹോട്ടലായ സരട്ടോഗയിലാണ് അപകടമുണ്ടായത്. ഹോട്ടലിനു പുറത്ത് നിർത്തിയിട്ടിരുന്ന ഗ്യാസ് ടാങ്കർ പൊട്ടിത്തെറിക്കുകയായിരുന്നു.
കോവിഡിനു ശേഷം ഹോട്ടൽ തുറന്നു പ്രവർത്തിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായപ്പോഴാണ് അപകടം. കെട്ടിടത്തിന്റെ പല നിലകളും തകർന്നു. ഒരു കുട്ടിയും ഗർഭിണിയും മരിച്ചവരിൽ ഉൾപ്പെടുന്നതായി അധികൃതർ അറിയിച്ചു. ഹോട്ടലിന്റെ തൊട്ടുപുറകിലുണ്ടായിരുന്ന സ്കൂളിന് യാതൊരു കേടുപാടും സംഭവിച്ചില്ല. കുട്ടികളെല്ലാം സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.
ക്യൂബ പ്രസിഡന്റ് മിഖുവേൽ ഡിയാസ് കാനെൽ സംഭവസ്ഥലം സന്ദർശിച്ചു. ഇത് ആക്രമണമല്ലെന്നും ദൗർഭാഗ്യകരമായ സംഭവമാണെന്നും അദ്ദേഹം പ്രതികരിച്ചു. പത്തൊൻപതാം നൂറ്റാണ്ടിൽ നിർമിച്ച ഹോട്ടൽ കെട്ടിടം ഹവാനയിലെ ടൂറിസത്തിന്റെ അടയാളമായിരുന്നു. പല പ്രമുഖരും ക്യൂബയിലെത്തിയാൽ ഈ ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്.