ചെന്നൈ: അണ്ണാത്തെ സിനിമയുടെ മോഷന്‍പോസ്റ്റര്‍ റിലീസിനോട് അനുബന്ധിച്ചു തിരുച്ചിറപ്പള്ളിയില്‍ രജനി രസികര്‍ മൻട്രം പ്രവര്‍ത്തകർ ആടിനെ അറുത്ത് രക്താഭിഷേകം നടത്തിയ സംഭവത്തിൽ നടന്‍ രജനികാന്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു പൊലീസില്‍ പരാതി. മൃഗബലി നടത്തിയത് ചൂണ്ടിക്കാട്ടി തമിഴ്‌വേന്ദൻ എന്ന അഭിഭാഷകനാണ് പരാതി നൽകിയത്.
സൂപ്പര്‍സ്റ്റാറിന്റെ കൂറ്റന്‍ കട്ടൗട്ട് ഉയര്‍ത്തിയാണ് അണ്ണാത്തയുടെ മോഷന്‍പോസ്റ്റര്‍ റിലീസ് തിരുച്ചിറപ്പള്ളിയിലെ രജനി രസികര്‍ മൻട്രം പ്രവര്‍ത്തകർ ആഘോഷമാക്കിയത്. ആട്ടിന്‍കുട്ടിയെ ജനമധ്യത്തില്‍വച്ച് അറുത്തശേഷമായിരുന്നു കട്ടൗട്ടിൽ രക്താഭിഷേകം. ഇതിന്റെ ദൃശ്യങ്ങള്‍ ആരാധകര്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.
നടപടി ക്രൂരതയാണെന്നും പൊതുസ്ഥലത്തുവച്ചുള്ള ഇത്തരം പ്രവർത്തി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇടയില്‍ ഭീതിയുണ്ടാക്കുമെന്നാണ് പരാതിയില്‍ പറയുന്നത്. ആരാധകരെ നിയന്ത്രിക്കാത്ത നടനാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്നാണ് പരാതിയിലെ ആരോപണം. കര്‍ശന നടപടി ആവശ്യപ്പെട്ടു മൃഗസംരക്ഷണ സംഘടനായ പെറ്റയും രംഗത്തെത്തിയിട്ടുണ്ട്.