അബുദാബി: രാജ്യം താലിബാന്‍ തീവ്രവാദികളുടെ കൈകളിലമര്‍ന്നപ്പോള്‍ പ്രസിഡന്റ് സ്വന്തം കാര്യം നോക്കി നാടുവിട്ടെന്ന ആരോപണങ്ങള്‍ക്ക് വിശദീകരണവുമായി മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി. താന്‍ അഫ്ഗാനില്‍ തുടര്‍ന്നിരുന്നെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു അഫ്ഗാന്‍ പ്രസിഡന്റ് കൂടി തൂക്കിലേറപ്പെട്ടേനേ എന്നാണ് ഗനി വീഡിയോയിലൂടെ പ്രതികരിച്ചിരിക്കുന്നത്.
ഒരു ഹെലികോപ്റ്ററിലും നാല് കാറുകളിലും നിറയെ പണവുമായാണ് ഗനി രാജ്യം വിട്ടതെന്ന് രണ്ട ദിവസം മുമ്പാണ് റഷ്യന്‍ എംബസി ആരോപണം ഉന്നയിച്ചത്. എന്നാൽ “ഇപ്പോള്‍ ഞാന്‍ എമിറേറ്റ്‌സിലാണ്. അതിനാലാണ് കലാപവും ചോരചിന്തലുമെല്ലാം അവസാനിച്ചത്”. സ്വന്തം രാജ്യത്തേക്ക് തിരികെ വരാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം സ്യൂട്ട് കേസ് നിറയെ താന്‍ കാശുമായി മുങ്ങി എന്ന വാര്‍ത്തകളെയും നിഷേധിച്ചു.
“പണം കൈമാറ്റം ചെയ്യപ്പെട്ടതായുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നാല്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. അഫ്ഗാനില്‍ നിന്ന് ഞാന്‍ പുറത്താക്കപ്പെടുമ്പോള്‍ കാലിലിട്ട ചെരുപ്പ് മാറ്റി ഷൂ ഇടാനുള്ള അവസരം പോലും എനിക്ക് ലഭിച്ചിരുന്നില്ല. ഞാന്‍ അവിടെ തുടര്‍ന്നിരുന്നെങ്കില്‍ അഫ്ഗാന്‍കാരുടെ കണ്‍മുന്നില്‍ അവരുടെ തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റ് കൂടെ തൂക്കിലേറപ്പെട്ടേനെ”, എന്ന അഷ്റഫ് ഗനി പറഞ്ഞു.