വ്യാജ പേടിഎം മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് കടയുടമകളെ വഞ്ചിച്ച സംഭവത്തിൽ 8 പേരെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. പേടിഎം സ്പൂഫ് എന്ന ആപ്പ് ഉപയോഗിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്.
“തട്ടിപ്പുകാർ കടകളിൽ ചെന്ന് ചില ഇനങ്ങൾക്ക് ഷോപ്പിംഗ് നടത്തും, പേടിഎം വഴി ബിൽ അടയ്ക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യും. പേടിഎം സ്പൂഫ് ഉപയോഗിച്ച് തുക അടച്ചതായി ആപ്ലിക്കേഷൻ കാണിക്കും. പ്രതികൾ വാങ്ങിയ സാധനങ്ങളുമായി പോകും, പിന്നീടാണ് കട ഉടമകൾ അറിയുക അവർ പണം നൽകിയിട്ടില്ലെന്നും താൻ പറ്റിക്കപ്പെട്ടു എന്നും”, ഹൈദരാബാദ് സിറ്റി കമ്മീഷണർ അഞ്ജനി കുമാർ പറഞ്ഞു.
യുവാക്കൾ ഓൺലൈൻ വീഡിയോകളിലൂടെ അപ്ലിക്കേഷനെക്കുറിച്ച് മനസിലാക്കുകയും ഗൂഗിൾ പ്ലേ സ്റ്റോർ വഴി അപ്ലിക്കേഷൻ ഡൗൺലോഡു ചെയ്യുകയും ചെയ്‌തു. “ചില ആപ്ലിക്കേഷനുകൾ ഇല്ലാതാക്കിയിട്ടുണ്ട്, പക്ഷേ ചിലത് പ്ലേ സ്റ്റോറിൽ തുടർന്നും ലഭ്യമാണ്. ഇത്തരം വ്യാജ ആപ്ലിക്കേഷനുകളെക്കുറിച്ച് ജാഗ്രത പാലിക്കാൻ പൊതുജനങ്ങളോടും കടയുടമകളോടും അഭ്യർത്ഥിക്കുന്നു. അത്തരം സംഭവങ്ങൾ ബന്ധപ്പെട്ട പോലീസ് അധികാരികൾക്ക് ഉടൻ റിപ്പോർട്ട് ചെയ്യണം,” പോലീസ് കമ്മീഷണർ കൂട്ടിച്ചേർത്തു .