ന്യൂദല്‍ഹി: സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗിന് എതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്. ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ ഐപിസി 120 ബി, ഐടി ആക്ടിലെ 153 എ എന്നിവ പ്രകാരമാണ് ഗ്രേറ്റക്കെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കര്‍ഷക പ്രതിഷേധത്തിനെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടിയെ വിമര്‍ശിച്ച് ഗ്രേറ്റ ട്വീറ്റ് ചെയ്തിരുന്നു.
ഗ്രെറ്റ വിദ്വേഷ പ്രചാരണവും ഗൂഢാലോചനയും നടത്തിയെന്നാണ് പൊലീസിന്റെ ആരോപണം. പോപ്പ് ഗായിക റിഹാന്ന കര്‍ഷക സമരത്തെ പിന്തുണച്ചതിന് പിന്നാലെയാണ് കര്‍ഷകര്‍ക്ക് പിന്തുണയുമായി ഗ്രെറ്റ തന്‍ബര്‍ഗും രംഗത്തെത്തിയത്.
കർഷക സമരത്തെ തുടർന്ന് ഡൽഹിയിൽ ഇന്റർനെറ്റ് സേവനം നിർത്തലാക്കിയെന്ന സി.എന്‍.എന്‍ വാര്‍ത്തയുടെ ലിങ്ക് പങ്കുവെച്ചുകൊണ്ടാണ് ഗ്രെറ്റ ട്വീറ്റ് ചെയ്തിരുന്നത്. റിഹാനയുടെയും ഗ്രെറ്റയുടെയും കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകക്ക് പിന്തുണയുമായുള്ള ട്വീറ്റുകള്‍ വ്യാപകമായി റീട്വീറ്റ് ചെയ്യപ്പെടുന്നുമുണ്ട്.