ന്യൂ ഡൽഹി: ഛത്തീസ്ഗഡിൽ മാവോയിസ്റ്റും സുരക്ഷാ സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 22 ജവാന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മരിച്ചവരിൽ മലയാളി സൈനികനും. കിളിമാനൂർ സ്വദേശിയായ പള്ളിക്കൽ ആറയിൽ മാവുവിള വീട്ടിൽ രതീഷ് കുമാർ (44) ആണ് വീരമൃത്യു വരിച്ചത്. 26 വർഷമായി സിആർപിഎഫിലെ സൈനികനായിരുന്നു രതീഷ് കുമാർ.
അതേസമയം ഏറ്റുമുട്ടലിനു പുറകെ ഒരു ജവാനെ ഇപ്പോഴും കണ്ടെത്തിയിട്ടില്ലെന്ന് ബിജാപുർ പോലീസ് സൂപ്രണ്ട് അറിയിച്ചു. സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്), എലൈറ്റ് യൂണിറ്റ് കോബ്ര (കമാൻഡോ ബറ്റാലിയൻ ഫോർ റിസല്യൂട്ട് ആക്ഷൻ), ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ് (ഡിആർജി), സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) എന്നിവയിലെ ഉദ്യോഗസ്ഥരാണ് ബിജാപുരിലെ ടാരെം, ഉസൂർ, പമേഡ് (ബിജാപൂർ), മിൻപ, നർസാപുരം (സുക്മ) എന്നീ സ്ഥലങ്ങളിൽ നടന്ന സുരക്ഷാ നീക്കങ്ങളിൽ പങ്കാളികളായത്.