ന്യൂദല്‍ഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നീക്കം ചെയ്തതായി പരാതി. കർഷകപ്രക്ഷോഭം ലൈവായി കാണിക്കാൻ തുടങ്ങിയതോടെയാണ് കർഷക സംഘടനയായ കിസാൻ ഏക്ത മോർച്ചയുടെ ഏഴ് ലക്ഷത്തിലധികം പേർ പിന്തുടരുന്ന പേജ് ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തത്.
ഫേസ്ബുക്ക് കമ്മ്യൂണിറ്റി താൽപര്യങ്ങൾക്ക് വിരുദ്ധമെന്നാരോപിച്ചാണ് പേജുകൾ ബ്ലോക്ക് ചെയ്തത് എന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച മുതല്‍ കര്‍ഷകര്‍ നിരാഹാര സമരത്തിലേക്ക് കടക്കുന്നുവെന്ന പ്രഖ്യാപനവുമായി സ്വരാജ് ഇന്ത്യ അധ്യക്ഷന്‍ യോഗേന്ദ്ര യാദവ് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഫേസ്ബുക്ക് പേജുകള്‍ ബ്ലോക്ക് ചെയ്തത്.
അതേസമയം കാര്‍ഷിക നിയമം കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്നതാണെന്നും നിയമം പിന്‍വലിക്കേണ്ട ആവശ്യം ഇല്ലെന്നുമാണ് മോദി നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.