കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 163 കോടി രൂപയുടെ മയക്കുമരുന്ന് കൂട്ടിയിട്ട് കത്തിച്ച് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ. മധ്യ ആസാമിലെ ദിഫു, ഗോലഘട്ട്, ബർഹാംപൂർ, ഹജോയ് എന്നിവിടങ്ങളിലായിട്ടാണ് മയക്കുമരുന്നുകൾ നശിപ്പിച്ചത്.
‘അസമിൽ മയക്കുമരുന്നുകൾക്ക് അന്ത്യോപചാരം’ എന്ന അടിക്കുറിപ്പോടുകൂടിയാണ് മുഖ്യമന്ത്രി ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഗോലഘട്ടിൽ 1.02 കിലോ ഹെറോയിൻ, 1,200 കിലോഗ്രാം ഗഞ്ച, 3 കിലോ കറുപ്പ് എന്നിവ മുഖ്യമന്ത്രി കത്തിച്ചു. ദിഫുവിൽ 11.88 കിലോഗ്രാം മോർഫിൻ, 2.89 കിലോഗ്രാം ക്രിസ്റ്റൽ മെത്ത്, 3.47 കിലോ ഹെറോയിൻ, 102.91 കിലോഗ്രാം കഞ്ചാവ് എന്നിവ കത്തിച്ചു.
അനധികൃത മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ കർശനമായി കൈകാര്യം ചെയ്യണമെന്നും ഇത് യുവാക്കളെ ബാധിക്കുന്നു, അവരുടെ കുടുംബങ്ങളെ നശിപ്പിക്കുന്നു, മറ്റ് പല സാമൂഹിക അസ്വാസ്ഥ്യങ്ങൾക്കും കാരണമാകുന്നു എന്നും മുഖ്യമന്ത്രി അറിയിച്ചു. ലഹരിമരുന്ന് മാഫിയകളെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും ഇത്തരം മാഫിയകൾക്കെതിരെ നടപടി സ്വീകരിക്കാൻ പോലീസിന് അധികാരം നൽകിയിട്ടുണ്ടെന്നും ഹിമാന്ത ബിശ്വ ശർമ്മ വ്യക്തമാക്കി.