ന്യൂഡൽഹി: ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് സംഭവത്തിൽ സിബിഐ കേസെടുത്തു. 17 ബാങ്കുകളിൽനിന്നായി 34615 കോടി രൂപ തട്ടിച്ച സംഭവത്തിലാണ് സിബിഐ കേസെടുത്തിരിക്കുന്നത്. ദേവാൻ ഹൗസിങ് ഫിനാൻസ് കോർപറേഷൻ ലിമിറ്റഡ് (ഡിഎച്ച്എഫ്എൽ) എന്ന കമ്പനിയുടെ ഡയറക്ടർമാരായ കപിൽ വധാവൻ, ധീരജ് വധാവൻ എന്നിവർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭവന വായ്പാ സ്ഥാപനമാണ് ഡിഎച്ച്എഫ്എൽ.രാജ്യത്തെ വിവിധ ബാങ്കുകളിൽനിന്നായി നടത്തിയ ഈ തട്ടിപ്പ് സംബന്ധിച്ച് സിബിഐക്ക് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 2022 ഫെബ്രുവരിയിലാണ് പരാതി നൽകുന്നത്. 17 ബാങ്കുകളുടെ കൺസോർഷ്യത്തെ 42,871.42 കോടി രൂപയുടെ കബളിപ്പിക്കൽ നടന്നതായി ആയിരുന്നു പരാതി.
രേഖകകളിൽ കൃത്രിമം കാട്ടി, ബാങ്കുകളുടെ കുടിശ്ശിക തിരിച്ചടയ്ക്കുന്നതിൽ വീഴ്ചവരുത്തുകയും ബാങ്കുകൾക്ക് 34,615 കോടി രൂപ നഷ്ടം വരുത്തിയതായും സിബിഐയുടെ എഫ്ഐആറിൽ പറയുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്ന് 9898 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയിരിക്കുന്നത്.
കാനറാബാങ്ക് 4022 കോടി, പഞ്ചാബ് നാഷണൽ ബാങ്ക്- 3802 കോടി തുടങ്ങി 17 ബാങ്കുകളിൽ നിന്നായാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.ഇതിനു മുൻപ് സിബിഐ അന്വേഷിച്ച രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് എബിജി ഷിപ്പ് യാർഡ് കേസ് ആണ്. 23,000 കോടി രൂപയുടേതായിരുന്നു ഈ തട്ടിപ്പ് കേസ്.