കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും കാര്യമായ വർദ്ധന
ന്യൂഡൽഹി: തേർഡ് പാർട്ടി മോട്ടോർ ഇൻഷ്വറൻസ് പ്രീമിയം കേന്ദ്രസർക്കാർ കുത്തനെ കൂട്ടുന്നു. കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും പ്രീമയത്തിൽ കാര്യമായ വർദ്ധനയാണ് ഉണ്ടാവുന്നത്. കൊവിഡിനെ തുടർന്ന് രണ്ട് വർഷമായി ഇൻഷ്വറൻസ് പ്രീമിയം വർദ്ധിപ്പിച്ചിട്ടില്ല.2019 20 വർഷത്തിലാണ് അവസാനമായി പ്രീമിയം പുതുക്കി നിശ്ചയിച്ചത്.
അടുത്തമാസം ഒന്നുമുതലാണ് വർദ്ധനവ് നിലവിൽ വരുന്നത്.1,000 സിസി എഞ്ചിൻ ശേഷിയുള്ല സ്വകാര്യ കാറുകൾക്ക് 2,094 രൂപയായിരിക്കും പ്രീമിയം. 2019-20 ൽ ഇത് 2,072 രൂപയായിരുന്നു. 1,000 സിസിക്കും 1,500 സിസിക്കും ഇടയിലുളള കാറുകൾക്ക് പ്രീമിയം 3,416 രൂപയാകും. 3,221 രൂപയായിരുന്നു നിലവിലെ നിരക്ക്.ഇരുചക്രവാഹനങ്ങളുടെ പ്രീമിയത്തിൽ കാര്യമായ വർദ്ധനയുണ്ട്.
150 സിസിക്ക് മുകളിലുള്ളതും എന്നാൽ 350 സിസിയിൽ കൂടാത്തതുമായ ഇരുചക്ര വാഹനങ്ങൾക്ക് 1,366 രൂപയും 350 സിസിക്ക് മുകളിലുളവയ്ക്ക് 2,804 രൂപയുമാണ് പ്രീമിയം. വാണിജ്യ വാഹനങ്ങൾക്കും കാര്യമായവർദ്ധനയുണ്ട്. 40,000 കിലോഗ്രാമിൽ കൂടുതലുള്ള വാണിജ്യ വാഹനങ്ങളുടെ പ്രീമിയം 2019-20ലെ 41,561 രൂപയിൽ നിന്ന് 44,242 രൂപയായി ഉയരും. 20,000 കിലോഗ്രാമിൽ കൂടുതലുളളവയുടെ പ്രീമിയം 2019-20ലെ 33,414 രൂപയിൽ നിന്ന് 35,313 രൂപയായി ഉയരും.
റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ വിജ്ഞാപനമനുസരിച്ച്, ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രീമിയത്തിൽ 7.5% കിഴിവ് അനുവദിക്കും. 30 കിലോവാട്ടിൽ കൂടാത്ത ഇലക്ട്രിക് സ്വകാര്യ കാറുകൾക്ക് 1,780 രൂപയാണ് പ്രീമിയം. അതേസമയം, 30 കിലോവാട്ടിൽ കൂടുതലുള്ലതും എന്നാൽ 65 കിലോവാട്ട് അല്ലാത്തവയുമായ കാറുകൾക്ക് 2,904 രൂപയുമായിരിക്കും പ്രീമിയം.വിജ്ഞാപനമനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകൾക്ക് 15% കിഴിവ് നൽകിയിട്ടുണ്ട്.