ന്യൂഡൽഹി: സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കാനുള്ള പ്രായപരിധി ഉയർത്താനുള്ള നിയമഭേദഗതിയുമായി കേന്ദ്ര സർക്കാർ. നിലവിലുള്ള 18 വയസ്സാണ് പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കാനുള്ള ഉയർന്ന പ്രായപരിധി അത് 21ലേക്ക് ഉയർത്താനാണ് നിർദ്ദേശം. ഇതു സംബന്ധിച്ച ഭേദഗതി നിയമത്തിന്റെ കരട് പൂർത്തിയായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പുകവലിക്ക് നിരോധനമുള്ള സ്ഥലങ്ങളിൽ വലിച്ചാലുള്ള പിഴ 200ല്‍ നിന്ന് 2000 ആയി വര്‍ധിപ്പിക്കുമെന്നും, ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നൂറു മീറ്റർ ചുറ്റളവിലുള്ള പ്രദേശത്ത് പുകയില വിൽക്കാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്. കൂടാതെ ഭേദഗതി പ്രകാരം ഒരാളും 21 വയസ് തികയാത്തയാള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയോ വില്‍ക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യരുതെന്നും നിർദ്ദേശമുണ്ട്.
ഇതിലെ വ്യവസ്ഥകൾ ലംഘിച്ചാൽ ആദ്യതവണ ലക്ഷം രൂപ പിഴയും രണ്ട് വർഷം വരെ തടവും ലഭിക്കും. കുറ്റം ആവർത്തിച്ചാൽ അഞ്ച് ലക്ഷം രൂപ പിഴയും അഞ്ച് വർഷം വരെ തടവുമാണ് ശിക്ഷ. അനധികൃതമായി പുകയില ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനെതിരെയും കര്‍ശന നിയമം കൊണ്ടുവരുമെന്നും അധികൃതർ അറിയിച്ചു.