കാളികാവ്: അധ്യാപകരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത് ഒളിവിൽ പോയ ദമ്പതികൾ അറസ്റ്റിലായി. പോത്തുകൽ സ്വദേശികളായ കൊച്ചുപറമ്പിൽ ലീലാമ്മ സക്കറിയ, ചേലക്കൽ സക്കറിയ ലൂക്കോസ് എന്നിവരാണ് പത്ത് വർഷത്തിന് ശേഷം പിടിയിലായത്.
2011 ലാണ് സംഭവം നടന്നത്. പുല്ലങ്കോട് ഗവൺമെന്റ് ഹൈസ്‌കൂളിലെ അനധ്യാപികയായിരുന്നു ലീലാമ്മ. ലീലാമ്മയും ഭർത്താവ് സക്കറിയ ലൂക്കോസും ചേർന്ന് അധ്യാപകരുടെ സൊസൈറ്റി രൂപീകരിച്ച് ധനസമാഹരണം നടത്തുകയും അധ്യാപകരിൽ നിന്നും 50 പവനോളം സ്വർണം കൈക്കലാക്കുകയും ചെയ്തു.
തിരിച്ചു കൊടുക്കേണ്ട സമയമായപ്പോൾ ഇരുവരും സ്വർണ്ണവും പണവും കൊണ്ട് മുങ്ങുകയായിരുന്നു. കാളികാവ് പോലീസ് സ്‌റ്റേഷനിലെ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.