gnn24x7

പ്രതികള്‍ക്ക് മാപ്പ് കൊടുക്കാന്‍ അഭിഭാഷക; മറുപടിയുമായി നിര്‍ഭയയുടെ അമ്മ!

0
213
gnn24x7

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് മാപ്പ് നല്‍കണമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സി൦ഗ്.

നിര്‍ഭയ കേസില്‍ നാലു പ്രതികളുടെയും വധശിക്ഷ ഫെബ്രുവരി ഒന്നിനു രാവിലെ ആറിനു നടപ്പാക്കാന്‍ പട്യാല ഹൗസ് കോടതി ഉത്തരവിട്ടതിന്‍റെ പിന്നാലെയാണിത്. 

രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട പ്രതി നളിനിക്ക് മാപ്പ് നല്‍കിയ സോണിയ ഗാന്ധിയെ മാതൃകയാക്കമെന്നും ട്വീറ്റിലൂടെ ഇന്ദിരാ ജെയ്സിംഗ് പറഞ്ഞു. 

‘നിര്‍ഭയയുടെ അമ്മ ആശാ ദേവിയുടെ വേദന ഞാന്‍ പൂര്‍ണ്ണമായി മനസ്സിലാക്കുന്നു. ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. എന്നാല്‍ വധശിക്ഷക്ക് എതിരാണ്’ -ഇന്ദിരാ ജെയ്‌സി൦ഗ് ട്വിറ്ററില്‍ കുറിച്ചു.

ജനുവരി 22 ന് നിശ്ചയിച്ചിരുന്ന വധശിക്ഷ നീട്ടിവച്ച സാഹചര്യത്തില്‍ നിരാശ പ്രകടിപ്പിച്ചുള്ള നിര്‍ഭയയുടെ അമ്മയുടെ വാര്‍ത്ത റീട്വീറ്റ് ചെയ്തായിരുന്നു ഇന്ദിരയുടെ ട്വീറ്റ്. എന്നാല്‍ ഇതിന് മറുപടിയുമായി നിര്‍ഭയയുടെ അമ്മ രംഗത്തെത്തി.

ഇക്കാര്യത്തില്‍ ഉപദേശിക്കാന്‍ വരാന്‍ ഇന്ദിരാ ജയ്‌സിങ് ആരാണ്? രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്നത് കുറ്റക്കാരെ തൂക്കിലേറ്റുന്നതിനായാണ്. ഇന്ദിരാ ജയ്‌സിങിനെ പോലുള്ളവര്‍ കാരണമാണ് ബലാത്സംഗക്കേസിലെ ഇരകള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നതെന്നും നിര്‍ഭയയുടെ അമ്മ തുറന്നടിച്ചു. 

തൂക്കുമരം മാത്രമാണ് പ്രതികള്‍ അര്‍ഹിക്കുന്നതെന്നും തൂക്കിലേറ്റിയാല്‍ മാത്രമേ തനിക്ക് സമാധാനം ഉണ്ടാവൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി ഒന്നിനാണ് പ്രതികളായ വിനയ്, അക്ഷയ്, പവന്‍, മുകേഷ് എന്നിവരെ തൂക്കിലേറ്റാന്‍ തീരുമാനിച്ചിട്ടുള്ളത്. 

നേരത്തേ ജനുവരി 22 നാണ് കുറ്റവാളികളെ തൂക്കിലേറ്റാന്‍ തീരുമാനിച്ചിരുന്നത്. പിന്നീട് കോടതി അത് ഫെബ്രുവരിലേക്ക് മാറ്റുകയായിരുന്നു. 

2012 ഡിസംബര്‍ 16ന് ബസില്‍ വച്ചായിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയായി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടത്‌. തുടര്‍ന്ന് ഡിസംബര്‍ 29ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രില്‍വച്ച് നിര്‍ഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു. 

ഒന്നാംപ്രതി റാം സിംഗ് 2013 മാര്‍ച്ചില്‍ തീഹാര്‍ ജയിലില്‍ ജീവനൊടുക്കി. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ നിയമം അനുസരിച്ച് മൂന്നു വര്‍ഷത്തെ ശിക്ഷയ്ക്കു വിധിച്ചിരുന്നു. 

മറ്റ് നാല് പ്രതികളായ മുകേഷ് സി൦ഗ്, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരെയാണ് ഫെബ്രുവരി 1ന് തൂക്കിലേറ്റുക. നാലുപ്രതികളെയും അതീവ സുരക്ഷാസെല്ലുകളിലാണ് പാർപ്പിച്ചിരിക്കുന്നത്. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here