ഹൈദരാബാദ്: ഹൈദരാബാദില്‍ ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയെത്തുടർന്ന് മുഹമ്മദിയ ഹിൽസ് പ്രദേശത്ത് അതിർത്തി മതിൽ ഇടിഞ്ഞ് രണ്ടുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ഒന്‍പത് പേര്‍ മരിച്ചു. പത്തോളം വീടുകളിലേക്കാണ് മതില്‍ ഇടിഞ്ഞുവീണത്. മൃതദേഹങ്ങള്‍ അവശിഷ്ടങ്ങളില്‍ കുടുങ്ങി.
ബംഗാൾ ഉൾക്കടലിൽ ഉണ്ടായ ന്യൂനമര്‍ദ്ദമാണ് ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് കാരണമായി. ആന്ധ്രാപ്രദേശിലെ നൂറിലധികം സ്ഥലങ്ങളിൽ 11 മുതൽ 24 സെന്റിമീറ്റർ വരെ മഴ പെയ്തു.
അതേസമയം, തെലങ്കാനയില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ 12 പേരാണ് മരിച്ചത്. റോഡുകളില്‍ വെള്ളം കയറുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും ഉണ്ടായതായാണ് റിപ്പോർട്ട്. റോഡ് ഗതാഗതം തടസപ്പെട്ടു.