കൊച്ചി: അഭയ കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. സി.ബി.ഐ. കോടതി ശിക്ഷിച്ച് അഞ്ചുമാസം തികയും മുമ്പ് പരോള്‍ അനുവദിച്ചത് നിയമ വിരുദ്ധമാണെന്ന് കാണിച്ച് ജോമോന്‍ പുത്തന്‍പുരക്കല്‍ എന്ന വ്യക്തി സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി. കേസിൽ പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി ജയില്‍ ഡി.ജി.പി. എന്നിവർക്കാണ് നോട്ടീസ് നൽകിയത്.
കഴിഞ്ഞ മെയ് 11നാണ് ഫാ.തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും 90 ദിവസം പരോള്‍ അനുവദിച്ചിരുന്നത്. 28 വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് അഭയ കേസ് പ്രതികളായ തോമസ് കോട്ടൂരിനും, സി. സെഫിക്കും കോടതി ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ വീതം പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.
പരോള്‍ അനുവദിച്ചിരിക്കുന്നത് സുപ്രീംകോടതി നിയോഗിച്ച ജയില്‍ ഹൈപവര്‍ കമ്മിറ്റിയാണെന്നായിരുന്നു ജയില്‍ ഡി.ജി.പിയുടെ വിശദീകരണം. എന്നാൽ ഹൈപവർ കമ്മിറ്റി പരോൾ അനുവദിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന ഹൈപവർ അധ്യക്ഷൻ ജസ്റ്റിസ് സിടി രവികുമാറിന്റെ ഉത്തരവിന്റെ കോപ്പി ഹർജിക്കാരൻ മുൻപ് ഹാജരാക്കിയിരുന്നു.