തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. അന്യജാതിയിൽപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചതിന് ഗൃഹനാഥൻ മകനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി. കൃഷ്ണഗിരി സ്വദേശിയായ ദണ്ഡപാണിയാണ് മകൻ സുഭാഷ്, അമ്മ കണ്ണമ്മാൾ എന്നിവരെ വെട്ടിക്കൊന്നത്. ആക്രമണത്തിൽ സുഭാഷിന്റെ ഭാര്യ അനുഷയ്ക്കും ഗുരുതരമായി പരിക്കേറ്റുണ്ട്. ഇവർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ദണ്ഡപാണിയുടെ മകനായ സുഭാഷ് മറ്റൊരു ജാതിയിൽപ്പെട്ട അനുഷയെ വിവാഹം കഴിച്ചതാണ് കൊലയ്ക്ക് കാരണമായതെന്ന് പോലീസ് പറഞ്ഞു. ദമ്പതിമാർ കഴിഞ്ഞദിവസം ദണ്ഡപാണിയുടെ അമ്മയായ കണ്ണമാളിന്റെ വീട്ടിലെത്തിയിരുന്നു. ഈ വിവരമറിഞ്ഞ ദണ്ഡപാണി അമ്മയുടെ വീട്ടിലെത്തി മൂവരെയും ആക്രമിക്കുകയായിരുന്നു.
ദണ്ഡപാണിയും മകൻ സുഭാഷും തിരുപ്പൂരിലെ ബനിയൻ കമ്പനിയിലെ ജോലിക്കാരാണ്. ഇവിടെവെച്ചാണ്സുഭാഷും അനുഷയും പ്രണയത്തിലായത്. തുടർന്ന് ഇരുവരും വിവാഹിതരാകാനും തീരുമാനിച്ചു. അനുഷ അന്യജാതിക്കാരിയായതിനാൽ ദണ്ഡപാണി വിവാഹത്തിന് സമ്മതിച്ചില്ല. പക്ഷേ, അച്ഛന്റെ എതിർപ്പ് മറികടന്ന് ഇരുവരും വിവാഹിതരായി. തുടർന്ന് സുഭാഷും അനുഷയും വീട്ടിൽനിന്ന് മാറിതാമസിച്ചു.
കഴിഞ്ഞദിവസമാണ് സുഭാഷും അനുഷയും മുത്തശ്ശിയായ കണ്ണമാളിനെ സന്ദർശിക്കാനായി ഇവരുടെ വീട്ടിലെത്തിയത്. ഈ വിവരമറിഞ്ഞ ദണ്ഡപാണി, കണ്ണമാളിന്റെ വീട്ടിലെത്തി മൂവരെയും അരിവാൾ കൊണ്ട് വെട്ടുകയായിരുന്നു. ആക്രമണത്തിന് ശേഷം ഇയാൾ വീട്ടിൽനിന്ന് ഓടിരക്ഷപ്പെട്ടു. ചോരയിൽ കുളിച്ചുകിടന്ന മൂവരെയും പിന്നീട് നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ സുഭാഷിന്റെയും കണ്ണമാളിന്റെയും ജീവൻ രക്ഷിക്കാനായില്ല.
ഒരുമാസത്തിനിടെ കൃഷ്ണഗിരിയിൽ നടക്കുന്ന രണ്ടാമത്തെ ദുരഭിമാനക്കൊലയാണിയത്. മൂന്നാഴ്ച മുൻപ് ബന്ധുവായ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന് 26- കാരനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. കൃഷ്ണഗിരി കിട്ടാംപെട്ടി സ്വദേശിയായ ജഗനെയാണ് ഭാര്യാപിതാവ് ഉൾപ്പെട്ട സംഘം പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടിക്കൊന്നത്. മാർച്ച് 21-ന് കൃഷ്ണഗിരി കെ.ആർ.പി ഡാമിന് സമീപം ദേശീയപാതയിലായിരുന്നു ദാരുണസംഭവം.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f