ചെന്നൈ: കാഞ്ചീപുരം ജില്ലയിൽ 35 കാരനായ ഡോക്ടർ ഭാര്യയെ കഴുത്തറുത്ത് ഭാര്യയുടെ ദേഹത്തു കൂടെ കാർ ഓടിച്ച് കൊലപ്പെടുത്തി. കാഞ്ചീപുരത്തെ സ്വകാര്യ ആശുപത്രിയിൽ എച്ച്ആർ ആയി ജോലി ചെയ്തിരുന്ന കീർത്തന (28) ആണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. കീർത്തനയുടെ ഭർത്താവ് ഗോകുൽ പോതെരിക്ക് സമീപമുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടറായിരുന്നു. ലോക്ക് ഡൗണിനുശേഷം ഗോകുൽ ജോലിക്ക് പോകുന്നത് നിർത്തിയതായി പോലീസ് പറഞ്ഞു.
ഇതേ തുടർന്ന് ദമ്പതികൾ ഇടയ്ക്കിടെ വഴക്കിടാറുണ്ടായിരുന്നു. വഴക്ക് കലശലായപ്പോൾ ബന്ധുക്കൾ ഇടപെട്ട് വിവാഹ മോചന നടപടികളും തുടങ്ങിയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് വഴക്കിനിടെ കറിക്കത്തി കൊണ്ട് ഗോകുൽ കീർത്തനയെ ആക്രമിച്ചു. ബഹളം കേട്ടു ഓടിയെത്തിയ കീർത്തനയുടെ മാതാപിതാക്കളെയും ഗോകുൽ ആക്രമിച്ചു. തുടർന്ന് കഴുത്തറ്റ കീർത്തനയെ മുടിയിൽ പിടിച്ചു വലിച്ചിഴച്ച് വീടിന് പുറത്തെത്തിച്ചു.
അതിനു ശേഷം പോർച്ചിൽ നിന്നും കാർ സ്റ്റാർട്ട് ചെയ്ത് പലതവണ കീർത്തനയുടെ ദേഹത്തിലൂടെ കയറ്റിയിറക്കി മരണം ഉറപ്പാക്കി. പിന്നെ ഗോകുൽ കാറുമായി പുറത്തേക്ക് പോയി. അയൽക്കാർ പോലീസിനെ വിവരം അറിയിക്കുകയും പോലീസെത്തി കീർത്തനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് ഗോകുലിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.