gnn24x7

ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തമാക്കണമെന്ന് സംയുക്ത ഉന്നതതല യോഗം

0
189
gnn24x7

ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഫലപ്രദ നടപടികളുണ്ടാകണമെന്ന് സംയുക്ത ഉന്നത തല യോഗത്തില്‍ ധാരണയായി. കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയലും അമേരിക്കന്‍ വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസും ഇരു രാജ്യങ്ങളിലെയും വന്‍ വ്യവസായികളും സംബന്ധിച്ച ടെലി കോണ്‍ഫറന്‍സില്‍ സ്വതന്ത്ര വ്യാപാര കരാറിനായുള്ള നീക്കം ശക്തമാക്കാനുള്ള തീരുമാനവും ഉണ്ടായതായാണ് സൂചന.

ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യപരമായ ഇടപഴകലിന്റെ സ്വാഭാവിക പുരോഗതിയും ഗുണഫലവും യാഥാര്‍ത്ഥ്യമാകാന്‍ സ്വതന്ത്ര വ്യാപാര കരാരാ യാഥാര്‍ത്ഥ്യമാകേണ്ടതുണ്ടെന്ന് ഇന്ത്യ-യുഎസ് സിഇഒ ഫോറത്തിന്റെ കോ-ചെയര്‍യും ടാറ്റാ സണ്‍സ് ചെയര്‍മാനുമായ എന്‍ ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടി. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശന വേളയില്‍ രൂപം നല്‍കിയ പരിമിത കരാര്‍ ഫലത്തില്‍ നിര്‍വീര്യമാണിപ്പോള്‍. നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം വിശാലമായ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവയ്ക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനമാണ് തുടര്‍ന്ന് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയിലും ചില നീക്കങ്ങളുണ്ടായി. പക്ഷേ, കോവിഡ് എത്തിയശേഷം എല്ലാം നിലച്ചു.

ഇന്ത്യയും അമേരിക്കയുമായുള്ള ബന്ധത്തില്‍ ഗുണപരമായ വലിയ മാറ്റങ്ങളാണു സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. വാഷിംഗ്ടണും ന്യൂഡല്‍ഹിയുമായുള്ള ബീജിംഗിന്റെ ബന്ധം വഷളായതുമായി ബന്ധപ്പെട്ട ഭൗമ-രാഷ്ട്രീയ, വ്യാപാര പ്രശ്‌നങ്ങളാല്‍ തകരാറിലായ ആഗോള വിതരണ ശൃംഖലകള്‍ വീണ്ടും സമതുലിതമാക്കാനുള്ള ആഗോള ശ്രമങ്ങളുണ്ടാകണമെന്ന് ടാറ്റാ സണ്‍സ് ചെയര്‍മാന്‍ ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു.

അനിയന്ത്രിതമായ വിദേശ ഉടമസ്ഥാവകാശം, നയസ്ഥിരത, സമയബന്ധിതമായ തര്‍ക്ക പരിഹാരം, ബൗദ്ധിക സ്വത്തവകാശ സംരക്ഷണം, അടിസ്ഥാന സൗകര്യവികസനം എന്നീ മേഖലകളുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് ഫോറത്തിന്റെ യുഎസ് കോ-ചെയര്‍ ആയ ലോക്ക്ഹീഡ് മാര്‍ട്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ജെയിംസ് ടൈക്ലെറ്റ് പറഞ്ഞു. കോവിഡ് അനന്തര ലോകത്തെ അന്തര്‍മുഖ നയങ്ങളുടെ അപകടസാധ്യത തിരിച്ചറിയണമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ കെന്നത്ത് ജസ്റ്റര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യ-യുഎസ് സിഇഒ ഫോറം 2014 ഡിസംബറില്‍ പുനസ്സംഘടിപ്പിച്ചതിനുശേഷം നടന്ന അഞ്ചാമത്തെ യോഗമായിരുന്നു ഇത്. അടിസ്ഥാനപരമായി ബിസിനസ്സ് സ്ഥാപനങ്ങളെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനും പരസ്പര ആനുകൂല്യത്തിനായി കൂടുതല്‍ സഹകരിക്കുന്നതിനുള്ള മേഖലകള്‍ തിരിച്ചറിയുന്നതിനുമുള്ള വേദിയാണിത്. വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് സെക്രട്ടറി ഗുരുപ്രസാദ് മോഹന്‍പാത്ര, യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ തരഞ്ചിത് സന്ധു തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

മാര്‍ച്ച് മുതല്‍ ഇന്ത്യയുടെ കയറ്റുമതിയും ഇറക്കുമതിയും ഇടിഞ്ഞ സാഹചര്യത്തിലായിരുന്നു ഇന്ത്യ-യുഎസ് സിഇഒ ഫോറം ടെലി കോണ്‍ഫറന്‍സ്. ഇന്ത്യ-ചൈന ബന്ധം വഷളായതും ആഗോള ഡിമാന്‍ഡ് കുറയുന്നതും വിതരണ ശൃംഖലയിലെ തടസ്സങ്ങളും അടുത്ത ഏതാനും പാദങ്ങളിലും വ്യാപരത്തെ സമ്മര്‍ദ്ദത്തിലാക്കുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നതിനെ നടത്തിയ ചര്‍ച്ചകളില്‍ ഈ വിഷയങ്ങള്‍ കടന്നുവന്നു.

ജൂണില്‍ 790 മില്യണ്‍ ഡോളറിന്റെ വാണിജ്യ മിച്ചം ഇന്ത്യയില്‍ രേഖപ്പെടുത്തിയെങ്കിലും കണക്കുകളുടെ വിശകലനം ആശങ്ക ജനിപ്പിക്കുന്നതാണ്. 18 വര്‍ഷത്തിനുള്ളില്‍ ആദ്യമായിട്ടാണ് രാജ്യത്ത് വാണിജ്യ മിച്ചമുണ്ടാകുന്നത്. കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് ക്രൂഡ് ഓയില്‍, സ്വര്‍ണം മറ്റു വ്യാവസായിക ഉത്പന്നങ്ങള്‍ എന്നിവയ്ക്കുള്ള ആഭ്യന്തര ആവശ്യം കുറഞ്ഞതിനെ തുടര്‍ന്ന് ഇറക്കുമതിയിലുണ്ടായ കുറവാണിതിന് കാരണം.

വ്യാപര ഇറക്കുമതി ജൂണില്‍ 47.59 ശതമാനം ഇടിഞ്ഞ് 21.11 ബില്യണ്‍ ഡോളറിലെത്തി. കയറ്റുമതി 12.41 ശതമാനം കുറഞ്ഞ് 21.91 ബില്യണ്‍ ഡോളറിലെത്തി. ഇത് മൂലമാണ് വാണിജ്യമിച്ചമുണ്ടായതെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കണക്കുകള്‍ പ്രകാരം 2002-ലാണ് ഇതിന് മുമ്പ് ഇന്ത്യയില്‍ വാണിജ്യ മിച്ചം രേഖപ്പെടുത്തിയിട്ടുള്ളത്. 10 മില്യണ്‍ ഡോളറിന്റെ വാണിജ്യമിച്ചമാണ് അന്ന് രേഖപ്പെടുത്തിയത്.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഏപ്രില്‍ മുതല്‍ ഈ സാമ്പത്തിക വര്‍ഷം അഞ്ചു ശതമാനം വരെ ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറ് ശതമാനം വരെ വളര്‍ച്ചയുണ്ടാകുമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ കണക്കാക്കിയിരുന്നത്. രണ്ടു മാസത്തിലേറെ നീണ്ട ലോക്ക്ഡൗണ്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളേയും ഉപഭോക്തൃ ആവശ്യത്തേയും ബാധിച്ചു.സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവിന് വ്യവസായ മേഖലയുടെ തളര്‍ച്ച മാറേണ്ടത് അനിവാര്യമായിരിക്കേയാണ്  ഇന്ത്യ-യുഎസ് വാണിജ്യ ബന്ധം ഊട്ടിയുറപ്പിക്കേണ്ടിന്റെ ആവശ്യകത സിഇഒ ഫോറം ചൂണ്ടിക്കാട്ടിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here