ലോകത്തെ ഹൈപ്പർസോണിക് മിസൈൽ ക്ലബിൽ ഇനി ഇന്ത്യയും. ഡിആർഡിഒ വികസിപ്പിച്ചെടുത്ത ഹൈപ്പർസോണിക് ടെക്നോളജി ഡെമോസ്‌ട്രേറ്റർ വെഹിക്കിൾ (എച്ച്എസ്ടിഡിവി) ഇന്ത്യ തിങ്കളാഴ്ച വിജയകരമായി പരീക്ഷിച്ചതോടെയാണിത്. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യ ഹൈപ്പർസോണിക് മിസൈൽ സാങ്കേതികവിദ്യ സ്വന്തമാക്കുന്ന രാജ്യമായി മാറിയത്.
ഒഡിഷയിലെ ബലോസോറിലെ എ.പി.ജെ. അബ്ദുൾ കലാം ടെസ്റ്റിംഗ് റേഞ്ചിൽ ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് ഡിആർഡിഒ വികസിപ്പിച്ച ഹൈപ്പർ സോണിക് ടെസ്റ്റ് ഡെമോൺസ്ട്രേറ്റർ വെഹിക്കിൾ അഗ്‌നി മിസൈൽ ബൂസ്റ്റർ ഉപയോഗിച്ച് പരീക്ഷിച്ചത്. പരീക്ഷണം വിജയകരമായി പൂർത്തീകരിച്ച ഡിആർഡിഒയെ അഭിനന്ദിച്ച പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇതിനെ ഒരു സുപ്രധാന നേട്ടമെന്ന് വിശേഷിപ്പിച്ചു.
ആത്മനിഭർ ഭാരതത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള ഈ സുപ്രധാന ചുവടുവെയ്പ്പ് നടത്തിയ ഡിആർഡിഒയെ ഞാൻ അഭിനന്ദിക്കുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞരുമായി ഞാൻ സംസാരിക്കുകയും ഈ മഹത്തായ നേട്ടത്തെ അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യ അവരെക്കുറിച്ച് ഓർത്ത് അഭിമാനിക്കുന്നു, ”അദ്ദേഹം ട്വീറ്റ് ചെയ്തു.
“പ്രതിരോധ വ്യവസായത്തിൽ ഇന്ത്യ അടുത്ത തലമുറയിലേക്ക് കടന്നിരിക്കുന്നു. എതിരാളികളുടെ മിസൈൽ ആക്രമണങ്ങളെ തകർക്കാൻ ശേഷിയുള്ളതാണ് പുതിയ പരീക്ഷണം. സങ്കീർണ്ണമായ സാങ്കേതികവിദ്യയാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരിക്കുന്നത്” ഡിആർഡിഒ ട്വീറ്റ് ചെയ്തു.