gnn24x7

ജമാല്‍ ഖഷോഗ്ജിയുടെ വധക്കേസില്‍ പ്രതികളായ എട്ടു പേര്‍ക്ക് ശിക്ഷ വിധിച്ച് സൗദി അറേബ്യ

0
327
gnn24x7

റിയാദ്: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ വധക്കേസില്‍ പ്രതികളായ എട്ടു പേര്‍ക്ക് ശിക്ഷ വിധിച്ച് സൗദി അറേബ്യ. അഞ്ച് പേര്‍ക്ക് 20 വര്‍ഷം തടവും, ഒരാള്‍ക്ക് 10 വര്‍ഷവും രണ്ടു പേര്‍ക്ക് ഏഴു വര്‍ഷം തടവു ശിക്ഷയുമാണ് വിധിച്ചിരിക്കുന്നത്. ശിക്ഷ ലഭിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

2018 ഒക്ടോബര്‍ രണ്ടിനാണ് മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗ്ജിയെ കാണാതാവുന്നത്. ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ പ്രവേശിച്ച അദ്ദേഹത്തെ പിന്നീട് കാണാതാവുകയായിരുന്നു. ഖഷോഗ്ജി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ടുവെന്ന് തുര്‍ക്കി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. സൗദി ആദ്യം ഇതിനെ എതിര്‍ത്തെങ്കിലും പിന്നീട് അംഗീകരിക്കുകയായിരുന്നു. സി.ഐ.എ റിപ്പോര്‍ട്ടും ഖഷോഗ്ജി വധിക്കപ്പെട്ടതാണെന്ന് പറഞ്ഞിരുന്നു.

നേരത്തെ ഖഷോഗ്ജിയുടെ കൊലപാതകത്തിലെ പ്രതികളോട് ക്ഷമിക്കുന്നു എന്ന് ഖഷോഗ്ജിയുടെ മകന്‍ സലാ ഖഷോഗ്ജി അറിയിച്ചിരുന്നു.

മാര്‍ച്ച് മാസത്തില്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ 20 സൗദി പൗരന്‍മാര്‍ക്ക് നേരെ തുര്‍ക്കി പ്രോസിക്യൂട്ടര്‍ കുറ്റം ചുമത്തിയിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സഹായികളായിരുന്ന രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.

സൗദി അറേബ്യയുടെ മുന്‍ ഡെപ്യൂട്ടി ഇന്റലിജന്‍സ് മേധാവി അഹമ്മദ് അല്‍ അസീരി, ഖഷോഗ്ജിയുടെ കൊലപാതകത്തിനായി ഒരു സംഘമുണ്ടാക്കുകയും കൊലയ്ക്ക് പദ്ധതിയിടുകയുമായിരുന്നെന്നാണ് കുറ്റപത്രത്തിലുള്ളത്. കൊലപാതകത്തില്‍ പങ്കെടുത്തതായി ആരോപിക്കപ്പെടുന്ന സൗദി ഉദ്യോഗസ്ഥരാണ് മറ്റ് പ്രതികളില്‍ ഭൂരിഭാഗവും.

gnn24x7