ന്യൂഡൽഹി: കോറോണ വൈറസ് ബാധ പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എല്ലാ സർക്കാർ വകുപ്പുകളിലെ ജീവനക്കാരുടെ എണ്ണം ചുരുക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
മാർച്ച് 23 തിങ്കളാഴ്ച മുതൽ മാർച്ച് 31 വരെയുള്ള കാലയളവിലേയ്ക്കാണ് നിർദ്ദേശം നല്കിയിരിക്കുന്നത്. കോറോണ ബാധ രാജ്യമൊട്ടാകെ പടർന്ന് പന്തലിക്കുകയാണ്.
നിർദ്ദേശം അനുസരിച്ച് അത്യാവശ്യ ജോലികൾ ചെയ്യുന്നതിന് വേണ്ടി മാത്രമായി ജീവനക്കാരുടെ എണ്ണം ചുരുക്കണമെന്നാണ്. ഇത് സംബന്ധിച്ച് പേഴ്സണൽ മന്ത്രാലയമാണ് എല്ലാ വകുപ്പുകൾക്കും നിർദ്ദേശം നല്കിയിരിക്കുന്നത്.
എല്ലാ വിഭാഗങ്ങളിലേയും അവശ്യ സേവനങ്ങൾക്ക് ആവശ്യമായ ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടെയും പട്ടിക തയ്യാറാക്കി ഇവരെ മാത്രം ഈ കാലയളവിൽ ജോലിയ്ക്ക് നിയോഗിക്കാനാണ് നിർദ്ദേശം.
എന്നാൽ അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ട മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഈ നിർദ്ദേശങ്ങൾ ബാധ്യമല്ല.
ബാങ്ക് അടക്കം ധനകാര്യ സ്ഥാപനങ്ങളിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലേയും ജീവനക്കാരെയും അവശ്യ മേഖലയിൽ മാത്രമാക്കി ചുരുക്കാനും ഉത്തരവിൽ പറയുന്നുണ്ട്.
കൂടാതെ വീട്ടിലിരുന്നു ജോലി ചെയുന്ന ജീവനക്കാർ ഏതുസമയത്തും ആവശ്യമെങ്കിൽ ഓഫീസിലെത്താൻ ബാധ്യസ്ഥരാണെന്നും നിർദ്ദേശത്തിലുണ്ട്.