ന്യൂഡൽഹി: തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ലോകത്തെ ഏറ്റവും സന്തുഷ്ട രാഷ്ട്രമെന്ന പട്ടം സ്വന്തമാക്കി ഫിന്‍ലന്‍ഡ്. ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ ലോക സന്തോഷ സൂചികയിലാണ് ഇത്തവണയും ഫിന്‍ലന്‍ഡ് ഒന്നാമതെത്തിയിരിക്കുന്നത്. പാകിസ്താനും നേപ്പാളും അടക്കമുള്ള അയല്‍രാജ്യങ്ങള്‍ പട്ടികയില്‍ ആദ്യ മുപ്പതില്‍ ഇടം നേടിയപ്പോള്‍ ഇന്ത്യയുടെ സ്ഥാനം 144 ആണ്.
ജിഡിപി, സാമൂഹിക ക്ഷേമം, വ്യക്തി സ്വാതന്ത്ര്യം, അഴിമതി എന്നിവ മുന്‍നിര്‍ത്തി 153 രാഷ്ട്രങ്ങളിലെ ജനങ്ങളെ പങ്കെടുപ്പിച്ചാണ് വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് കണക്കെടുപ്പ നടത്തിയത്.ഡെന്‍മാര്‍ക്ക്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഐസ്ലന്‍ഡ്, നോര്‍വേ, നെതര്‍ലന്‍ഡ്, സ്വീഡന്‍, ന്യൂസിലന്‍ഡ് ഓസ്ട്രിയ എന്നിവയാണ് ജനങ്ങളുടെ സന്തോഷത്തിന്റെ കാര്യത്തില്‍ ഫിന്‍ലന്‍ഡിനു തൊട്ടു പുറകെ വരുന്ന രാജ്യങ്ങള്‍. ആദ്യ പത്തു സ്ഥാനങ്ങളില്‍ ആദ്യമായി ലക്‌സംബര്‍ഗ്ഗും സ്ഥാനം പിടിച്ചു. കാനഡയാണ് പതിനൊന്നാം സ്ഥാനത്ത്. 12, 13 എന്നീ സ്ഥാനങ്ങളില്‍ ഓസ്‌ട്രേലിയയും യുകെയും എത്തി. അമേരിക്കക്ക് 18ാം സ്ഥാനമാണ്.
പട്ടികയില്‍ 144-ാം സ്ഥാനത്താണ് ഇന്ത്യ. 15-ാം സ്ഥാനത്ത് നേപ്പാളും 29-ാം സ്ഥാനത്ത് പാകിസ്താനും 107-ാം സ്ഥാനത്ത് ബംഗ്ലാദേശും 130-ാം സ്ഥാനത്ത് ശ്രീലങ്കയും സ്ഥാനം പിടിച്ചു. ജനങ്ങളുടെ സ്‌ന്തോഷത്തിന്റെ കാര്യത്തില്‍ അഫ്ഗാനിസ്ഥാന്‍ ഒഴികെയുള്ള എല്ലാ അയല്‍രാജ്യങ്ങളേക്കാളും പുറകിലാണ് ഇന്ത്യയുടെ സ്ഥാനം.സിംബാബ്‌വെ, ദക്ഷിണ സുഡാന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളാണ് സന്തോഷത്തില്‍ ഏറ്റവും പുറകില്‍ നില്‍ക്കുന്നത്. ഫിന്‍ലന്‍ഡിലെ അതിശൈത്യവും നീണ്ടു നില്‍ക്കുന്ന ഇരുട്ടും മദ്യപാനവും ആത്മഹത്യ നിരക്കും ഉയരുന്നുണ്ടെങ്കിലും ജനങ്ങളുടെ ജീവിതനിലവാരവും സുരക്ഷയും പൊതുമേഖലയും ഉയര്‍ന്ന നിലയിലാണ് പോകുന്നത്.സന്തോഷ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് പരസ്പര വിശ്വാസം കൂടുതലായിരിക്കുമെന്ന് റിപ്പോര്‍ട്ട് രചിച്ച ഗ്രന്ഥ കര്‍ത്താക്കളില്‍ ഒരാളായ ജോണ്‍ ഹെല്ലിവെല്‍ അറിയിച്ചു.