കോഴിക്കോട്: കോവിഡ് 19 ന്റെ വ്യാപനവുമായി ബന്ധപ്പെട്ട് സി.ആര്‍ പി.സി 114 പ്രകാരം കോഴിക്കോട്, കാസർകോട് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കളക്ടർമാരാണ് ഇരു ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
കോഴിക്കോട് ഞായറാഴ്ച (മാര്‍ച്ച് 22) മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍വന്നു. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ളവയുടെ വില്‍പനകേന്ദ്രങ്ങള്‍ രാവിലെ 10 മണിമുതല്‍ വൈകിട്ട് ഏഴ് മണിവരെ തുറന്ന് പ്രവര്‍ത്തിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
ജനങ്ങള്‍ തിങ്ങിക്കൂടുന്ന പൊതു പരിപടികള്‍, ഉത്സവങ്ങള്‍, ആഘോഷപരിപാടികള്‍, പരീക്ഷകള്‍, മതപരിപാടികള്‍, ആശുപത്രിസന്ദര്‍ശനങ്ങള്‍ തുടങ്ങിയവ നിയന്ത്രിച്ചുകൊണ്ടാണ് ഉത്തരവ്. ഒരിടത്തും അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂടിച്ചേരരുത്. പ്രതിഷേധപ്രകടനങ്ങള്‍ അടക്കം ആളുകൂടുന്ന എല്ലാ പരിപാടികളും വിലക്കിയിട്ടുണ്ട്.
ഇതു കൂടാതെ കൊറോണ വ്യാപനം തടയുന്നിതനുള്ള നിയന്ത്രണങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്. വിവാഹ ചടങ്ങുകളില്‍ ഒരേസമയം 10ല്‍ കൂടുതല്‍ ആളുകള്‍ പാടില്ല. ആകെ പങ്കെടുക്കുന്നതവര്‍ 50ല്‍ അധികമാകരുത്. റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, വ്യാപാരസ്ഥാപനതങ്ങള്‍, ഷോപ്പിങ് മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവയ്ക്കും നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കാസർഗോഡ് ജില്ലയിൽ രാത്രി ഒമ്പത് മുതൽജില്ലയിലെ 17 പോലീസ് സ്‌റ്റേഷന്‍ പരിധികളിലെയും എല്ലാ ആഭ്യന്തര പൊതുഗതാഗത സംവിധാനങ്ങളും അവശ്യ സാധനങ്ങളുടേതല്ലാത്ത മുഴുവന്‍ വ്യാപാര സ്ഥാനങ്ങളും ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും പൊതു ഇടങ്ങളിലെ കൂടിച്ചേരലുകളും പെതു ഇടങ്ങളിലേക്കുള്ള അനാവശ്യ യാത്രകളും എല്ലാത്തര ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും ക്ലബ്ബുകളും സിനിമാ തീയേറ്ററുകളും പാര്‍ക്കുകളും മറ്റ് വിനോദ സ്ഥാപനങ്ങളും ഇന്ന് രാത്രി ഒമ്പത് മുതല്‍ ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ പ്രവര്‍ത്തിക്കാന്‍ പാടില്ല.
എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെയുള്ള സമയത്ത് പാല്‍ ബൂത്തുകള്‍, പെട്രോള്‍ പമ്പുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, റേഷന്‍ കടകള്‍, ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്ന കടകള്‍ എന്നിവ പ്രവര്‍ത്തിക്കാവുന്നതാണ്. പക്ഷേ അത്തരം കടകളില്‍ ജനങ്ങള്‍ കുറഞ്ഞത് ഒന്നര മീറ്റര്‍ അകലം പാലിച്ച് സാനിറ്ററൈസര്‍, മാസ്‌കൂകള്‍ എന്നിവ ഉപയോഗിച്ച് മാത്രമേ കടകള്‍ക്കുള്ളിലോ പുറത്തോ എത്തിച്ചേരുന്നുള്ളുവെന്ന് പോലീസ് ഉറപ്പു വരുത്തണം.