ബിജെപിയും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സർക്കാരുകളും തമ്മിലുള്ള പോര് കടുക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തിനുള്ളിൽ നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ സന്ദർശിക്കുന്നു. വിവിധയിടങ്ങളിലായി പ്രധാനമന്ത്രി നിരവധി പരിപാടികളിൽ പങ്കെടുക്കുകയും ഏകദേശം 25,000 കോടി രൂപയുടെ പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്യും.
കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ നാല്സംസ്ഥാനങ്ങളാണ് രണ്ടു ദിവസത്തിനിടെ പ്രധാനമന്ത്രി സന്ദർശിക്കുക. കർണാടകയിൽ ഭിന്നത നിയമസഭാ തിരഞ്ഞെടുപ്പിന് ആറുമാസം മാത്രം ശേഷിക്കുകയും പല സംസ്ഥാനങ്ങളിലെ ഗവർണർമാരും സർക്കാരും തമ്മിലുള്ള രൂക്ഷമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനം ഏറെ പ്രാധാന്യമർഹിക്കുന്നു.
ഇന്ത്യയുടെ വളർച്ചയുടെ പാത ശക്തിപ്പെടുത്തുകയാണ് തന്റെ സന്ദർശന ഉദ്ദേശ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയെങ്കിലും രണ്ടു മാസം പിന്നിട്ട കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയെ നേരിടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സന്ദർശനമെന്നുംവ്യാഖ്യാനമുണ്ട്. ദക്ഷിണേന്ത്യയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര വൻ ജനക്കൂട്ടത്തെ ആകർഷിക്കുകയും മാധ്യമശ്രദ്ധ നേടുകയും ചെയ്തിരുന്നു.
ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് ട്രെയിനായ ചെന്നൈ-മൈസൂർ വന്ദേ ഭാരത് എക്സ്പ്രസ് വെള്ളിയാഴ്ച ബെംഗളൂരുവിലെ കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ബെംഗളൂരുവിലെ വിദാൻ സൗധയിലെ കവി കനകദാസിന്റെയും മഹർഷി വാല്മീകിയുടെയും പ്രതിമകളിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി. ബെംഗളൂരുവിലെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വിമാനത്താവളത്തിൽ കെംപഗൗഡയുടെ 108 അടി വെങ്കല പ്രതിമ അദ്ദേഹം അനാച്ഛാദനം ചെയ്തു.
ദ്രാവിഡ ജനതയുടെ മേൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമവും വിവാദമായ നീറ്റ് ഒഴിവാക്കൽ ബില്ലും ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ഡിഎംകെ സർക്കാർ കേന്ദ്രവുമായി കലഹത്തിലാണ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് 10,500 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ശനിയാഴ്ച നിർവഹിക്കും. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിലെ രാമഗുണ്ടത്തിൽ 9,500 കോടി രൂപയുടെ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി പിന്നീട് നിർവഹിക്കും.