അമൃത്സർ: ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ 38-ാം വാർഷികത്തോടനുബന്ധിച്ച് സുവർണ ക്ഷേത്രത്തിനുളിലെ കവാടത്തിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കി ഒരു സംഘം ആളുകൾ രംഗത്തെത്തി. ഖാലിസ്ഥാൻ വിഖടനവാദി നേതാവ് ജർണയിൽ ഭിന്ദ്രൻവാലയുടെ ചിത്രം പതിച്ച പോസ്റ്ററുകളും ഇവരുടെ കൈവശമുണ്ടായിരുന്നു.
ഇന്ന് രാവിലെ പൂജയ്ക്ക് ശേഷം ദർബാർ സാഹിബ് കവാടത്തിൽ തടിച്ചുകൂടിയ സംഘം വാളുകൾ വീശിക്കൊണ്ടാണ് ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയത്.പഞ്ചാബ് പൊലീസ്, അർദ്ധസൈനിക സേന തുടങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥരെ കാഴ്ചക്കാരാക്കി ഖാലിസ്ഥാൻ അനുകൂലികൾ വാളുകളുയർത്തി പ്രകടനം നടത്തിയത്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ക്ഷേത്ര പരിസരത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ഇതിന് പുറമേ ഈ മേഖലയിൽ ആയുധങ്ങൾ കൈവശം വയ്ക്കുന്നതും നിരോധിച്ചിരുന്നു. എന്നാൽ ഇതൊന്നും വക വയ്ക്കാതെയാണ് നൂറിലധികം വരുന്ന ഖാലിസ്ഥാൻ അനുകൂലികളുടെ പ്രകടനം അരങ്ങേറിയത്.
‘സ്വാതന്ത്ര്യമാർച്ച്’ ആണ് നടത്തിയതെന്നാണ് പ്രതിഷേധക്കാർ അവകാശപ്പെടുന്നത്. ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ മാർച്ചിൽ അണിനിരന്നിരുന്നു. അമൃത്സറിൽ ഭായ് വീർ സിംഗ് മെമ്മോറിയൽ ഹാളിൽ നിന്നാണ് മാർച്ച് തുടങ്ങിയത്. ഭിന്ദ്രൻ വാലയുടെ ‘രക്തസാക്ഷിത്വ’ത്തെ പ്രകീർത്തിച്ച് മുദ്രാവാക്യങ്ങളുയർന്ന റാലിയിൽ ഖാലിസ്ഥാന് വേണ്ടിയുള്ള പ്രക്ഷോഭം തുടരുമെന്ന മുദ്രാവാക്യങ്ങളുമുണ്ടായി.
ബ്ലൂ സ്റ്റാർ വാർഷികത്തിന് മുന്നോടിയായി കഴിഞ്ഞയാഴ്ച പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാനത്തെ ക്രമസമാധാന നില അവലോകനം ചെയ്യുന്നതിനായി യോഗം ചേർന്നിരുന്നു. തുടർന്ന് ജൂൺ ആറിന് മുമ്പായി സംസ്ഥാനത്തുടനീളം വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ ഉന്നത പൊലസ് ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകിയിരുന്നു.