രാമക്ഷേത്ര ക്ഷേത്രപൂജയ്ക്കും ശിലാന്യാസത്തിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിലെത്തി. പുരാതന ക്ഷേത്രമായ ഹനുമാൻഗഡിയിൽ പ്രധാനമന്ത്രി പ്രാർത്ഥന നടത്തി. രാമജന്മഭൂമിയിൽ സാഷ്ടാംഗപ്രണാമം നടത്തിയശേഷം ഭൂമിപൂജയിൽ പങ്കെടുക്കുകയാണ് പ്രധാനമന്ത്രി. ശിലാസ്ഥാപന കർമവും പ്രധാനമന്ത്രി നിർവഹിക്കും. 40 കിലോഗ്രാം തൂക്കമുള്ള വെള്ളിക്കട്ടിയാണ് ശിലാസ്ഥാപനത്തിനുപയോഗിക്കുന്നത്. അയോധ്യയിലെ വീഥികളും കെട്ടിടങ്ങളും മഞ്ഞനിറം പൂശി മനോഹരമാക്കിയിരിക്കുകയാണ്. അയോധ്യയിലെ എല്ലാവീടുകളിലും ബുധനാഴ്ച ദീപപ്രഭയൊരുക്കും. സരയൂ നദിക്കരയാണ് ആഘോഷങ്ങളുടെ പ്രധാനകേന്ദ്രം. സരയൂ തീരത്ത് ചൊവ്വാഴ്ച വൈകിട്ടുനടന്ന ആരതിയിൽ നാട്ടുകാരെ മാത്രമാണ് പങ്കെടുപ്പിച്ചത്.
പ്രധാനമന്ത്രിയെക്കൂടാതെ 174 പേരാണ് ചടങ്ങുകൾക്ക് നേർസാക്ഷ്യം വഹിക്കുക. ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്, രാമജന്മഭൂമി തീർഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷൻ നൃത്യ ഗോപാൽദാസ് മഹാരാജ്, യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കേ മോദിക്കൊപ്പം വേദിയിൽ ഇരിപ്പിടമുണ്ടാകൂ. കോവിഡ് കണക്കിലെടുത്ത് ആറടി അകലത്തിലാണ് എല്ലാവർക്കും ഇരിപ്പിടമൊരുക്കിയിരിക്കുന്നത്. ക്ഷണിതാക്കളിൽ 135 പേർ മതനേതാക്കളാണ്.