തിരുവനന്തപുരം: മരണമടഞ്ഞ വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ ഭാര്യ ലക്ഷ്മിയിൽ നിന്നും സിബിഐ സംഘം മൊഴിയെടുക്കുന്നു. ലക്ഷ്മിയുടെ വീട്ടിലെത്തിയാണ് സംഘം മൊഴി രേഖപ്പെടുത്തുന്നത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് സിബിഐ സംഘം ലക്ഷ്മിയുടെ വീട്ടിലെത്തിയത് എന്നാണ് റിപ്പോർട്ട്.
ദിവസങ്ങൾക്ക് മുൻപാണ് ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ ഏറ്റെടുത്തത്. കേസിലെ പ്രാഥമിക എഫ്ഐആറും സിബിഐ സംഘം കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ മൊഴിയെടുക്കൽ.
2018 സെപ്റ്റംബർ 25 ന് പുലർച്ചെ പള്ളിപ്പുറത്ത് വച്ചാണ് ബാലഭാസ്ക്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടത്. അപകടത്തിൽ ബാലഭാസ്ക്കറിന്റെ മകൾ തൽക്ഷണം മരണമടഞ്ഞിരുന്നു. ശേഷം ചികിത്സയിലിരിക്കെ ഒക്ടോബർ 2 ന് ബാലഭാസ്ക്കറും മരണമടഞ്ഞു. തുടക്കം മുതലേ ഈ അപകടത്തിനെക്കുറിച്ച് ദുരൂഹതകളാണ് ഉണ്ടായിരുന്നത്.
ബാലഭാസ്ക്കറിന്റെ മാനേജറായ പ്രകാശൻ തമ്പിയും, വിഷ്ണു സോമസുന്ദരം അടക്കമുള്ള സുഹൃത്തുക്കളെ മാസങ്ങൾക്ക് ശേഷം സ്വർണ്ണക്കടത്ത് കേസിൽ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിനുശേഷമാണ് ബാലഭാസ്ക്കറിന്റെ മരണത്തെക്കുറിച്ച് സംശയങ്ങൾ കൂടിയത്. സംഭവത്തിൽ നടത്തിയ ക്രൈംബ്രാഞ്ച് അന്വേഷണം മരണത്തിൽ ഒരു ദുരൂഹതയില്ലെന്നായിരുന്നു കണ്ടെത്തിയത്. പക്ഷെ ബാലഭാസ്ക്കറിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കുകയായിരുന്നു.