gnn24x7

ഗുജറാത്തില്‍ ജൂണ്‍ 19 ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന് ഹരജി തള്ളി സുപ്രീംകോടതി

0
352
gnn24x7

ന്യൂദല്‍ഹി: ഗുജറാത്തില്‍ ജൂണ്‍ 19 ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന് ഹരജി തള്ളി സുപ്രീംകോടതി. കോണ്‍ഗ്രസ് നേതാവ് പരേഷ് ധനാനിയായിരുന്നു ഈ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്.

ഗുജറാത്തിലെ പ്രതിപക്ഷനേതാവുകൂടിയായ ധനാനി പോസ്റ്റല്‍ വോട്ടിനെതിരെ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് രാജ്യസഭാ തെരഞ്ഞെടുപ്പിന് സ്റ്റേ ആവശ്യപ്പെട്ട് ഹരജി നല്‍കിയത്.

ധനാനിയുടെ ഹരജി തള്ളിയ സുപ്രീംകോടതി രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 19 ന് തന്നെ നടത്തണമെന്നും ആവശ്യപ്പെട്ടു. ഹരജിയില്‍ ഉന്നയിച്ച വിഷയങ്ങള്‍ അതിന് ശേഷം പരിഗണിക്കാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

ധനാനിയടക്കമുള്ള 17 എം.എല്‍.എമാരെയാണ് കോണ്‍ഗ്രസ് റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്.

എട്ട് എം.എല്‍.എമാര്‍ രാജിവെച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന് 65 പേരുടെ അംഗബലമാണ് നിയമസഭയിലുള്ളത്. ഈ സംഖ്യവെച്ച് രണ്ട് പേരെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കാന്‍ കഴിയില്ല.

ഗുജറാത്തില്‍ നാല് സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. ബി.ജെ.പി മൂന്നാം സീറ്റിലേക്കുകൂടി സ്ഥാനാര്‍ത്ഥിയെ ഇറക്കിയത് കോണ്‍ഗ്രസിന് തിരിച്ചടിയായിട്ടുണ്ട്.

gnn24x7